19 വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചഭിനയിച്ച ചിത്രമാണ് 'പേട്രിയറ്റ്'. രേവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിങ്ങനെ വലിയ താരനിരയിലെത്തുന്ന സ്റ്റാർ ഫ്രെയിം ആണ് ചിത്രത്തിന്റേത്. മെഗാ ബഡ്ജറ്റിൽ മലയാളത്തിന്റെ ബാഹുബലിയായി ഒരുങ്ങുന്ന ചിത്രത്തിലേക്ക് മോഹൻലാൽ എത്തിയത് തന്റെ നിർദ്ദേശത്തിലൂടെയായിരുന്നു എന്ന് പറയുകയാണ് മമ്മൂട്ടി. ചിത്രത്തിന്റെ റീലിസിന് മുന്നോടിയായി 'പേട്രിയറ്റ് ലെജന്റ്സ് ഹാങ് ഔട്ട്' എന്ന പേരിൽ ജിയോ ഹോട്ട് സ്റ്റാറിൽ സംപ്രേക്ഷണം ചെയ്യുന്ന ചാറ്റ് ഷോയിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
മമ്മൂട്ടിയുടെ വാക്കുകൾ:
ആദ്യ ഘട്ട ആലോചനകളിൽ എല്ലാം തന്നെ നമുക്കിതൊരു പാൻ ഇന്ത്യൻ ചിത്രമാക്കണം എന്നൊരു അഭിപ്രായമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ലാലു ചെയ്‌ത കഥാപത്രത്തിലേക്ക് ബോളിവുഡിൽ നിന്നും മറ്റുമായുള്ള അഭിനേതാക്കളെ കൊണ്ട് വരണമെന്നും ആലോചനകൾ ഉയർന്നിരുന്നു. ഞാൻ പറഞ്ഞു നമ്മൾ ദൂരെ പോകണ്ട ഇവിടെയൊരാളുണ്ടല്ലോ, അദ്ദേഹത്തോടൊന്ന് സംസാരിച്ച് നോക്കാം. അങ്ങനെ മോഹൻലാലിനോട് മഹേഷ് കഥ പറഞ്ഞു. വളരെ പ്രാധാന്യമർഹിക്കുന്ന കഥാപത്രമാണ് അത്. ഒരു ഘട്ടത്തിൽ സിനിമ മുൻപോട്ട് പോകണമെങ്കിൽ ഈ കഥാപാത്രം തന്നെ വേണം. അങ്ങനെ സംസാരിച്ചു, കൂടെ കൂട്ടുമെന്ന് ലാൽ തീരുമാനിച്ചു. ഞാനൊരിക്കലൂം വിചാരിച്ചതല്ല ഓക്കേ പറയുമെന്ന്.
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, പ്രകാശ് വർമ്മ, മഹേഷ് വർമ്മ, സുഷിൻ ശ്യാം തുടങ്ങി വലിയ താര നിരയാണ് ചാറ്റ് ഷോയുടെ ഭാഗമായത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' മെയ് ഒന്നിന് ആഗോള തലത്തിൽ റിലീസ് ചെയ്യും. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരും പേട്രിയറ്റിലെ പ്രധാന കഥാപാത്രങ്ങളാണ്. മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്ന സംവിധായകനും തിയേറ്റർ ആര്‍ട്ടിസ്റ്റുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തില്‍ ഇന്നേവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 2024 നവംബറില്‍ ശ്രീലങ്കയില്‍ ഷൂട്ടിങ് ആരംഭിച്ച പേട്രിയറ്റ് ഇന്ത്യ, ശ്രീലങ്ക, യുകെ, അസര്‍ബൈജാന്‍, യുഎഇ എന്നിവിടങ്ങളില്‍ വിവിധ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളും പ്രധാന ലൊക്കേഷനുകളായി ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
Short English Summary: Mammootty revealed that he suggested casting Mohanlal in Patriot instead of bringing in a Bollywood actor. Directed by Mahesh Narayanan, the film marks the iconic duo’s reunion after 19 years and is set to release on a massive global scale.