ഇന്ത്യൻ സംഗീതലോകത്തെ ഇതിഹാസ ഗായികയും ഭാരതരത്ന ജേതാവുമായ എം എസ് സുബ്ബുലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തിന് ചെന്നൈയിൽ ഔദ്യോഗികമായി തുടക്കമായി. രശ്മിക മന്ദാനയാണ് ചിത്രത്തിൽ എം എസ് സുബ്ബുലക്ഷ്മിയായി വേഷമിടുന്നത്. ഗൗതം തിണ്ണനൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. അല്ലു അരവിന്ദ്, റോക്ക്ലൈൻ വെങ്കിടേഷ്, ബണ്ണി വാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
എം എസ് സുബ്ബുലക്ഷ്മിയുടെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബുധനാഴ്ച ചെന്നൈയിലെ മ്യൂസിക് അക്കാദമിയിൽ വച്ചാണ് ചിത്രത്തിന് ഔദ്യോഗികമായി തുടക്കമായത്. ചടങ്ങിൽ നടൻ കമൽഹാസൻ പങ്കെടുക്കുകയും ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് നിർവഹിക്കുകയും രശ്മിക മന്ദാന അഭിനയിക്കുന്ന ആദ്യ ഷോട്ടിന് ക്ലാപ്പ് നൽകുകയും ചെയ്തു. എം എസ് സുബ്ബുലക്ഷ്മിയുടെ കുടുംബാംഗങ്ങൾ, കർണാടക സംഗീതജ്ഞർ, സിനിമാ മേഖലയിലെ പ്രമുഖർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ചിത്രത്തിനായി നടത്തിയ ഗവേഷണത്തെക്കുറിച്ച് സംവിധായകൻ ഗൗതം തിണ്ണനൂരി സംസാരിച്ചു. തങ്ങളോടൊപ്പം ഈ അവസരത്തിൽ പങ്കുചേർന്ന എം എസ് സുബ്ബുലക്ഷ്മിയുടെ കുടുംബാംഗങ്ങൾക്കും കർണാടക സംഗീതജ്ഞർക്കും നന്ദി പറഞ്ഞ അദ്ദേഹം, കഴിഞ്ഞ ഒരു വർഷമായി എം എസ് സുബ്ബുലക്ഷ്മി അമ്മ എന്ന പേര് തന്റെ മുഴുവൻ ടീമിനും ഒരു മന്ത്രം പോലെയാണ് എന്ന് പറഞ്ഞു.
’’ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത ഇതിഹാസത്തെക്കുറിച്ചുള്ള സിനിമയാണ് ഒരുക്കുന്നതെന്നായിരുന്നു ഈ പ്രോജക്ട് ആരംഭിക്കുമ്പോൾ ഞങ്ങൾ കരുതിയത്. എന്നാൽ അവരുടെ ജീവിതത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തിയപ്പോൾ, ഒരു ഇതിഹാസ ഗായിക എന്നതിനേക്കാൾ എത്രയോ വലിയ വ്യക്തിത്വമായിരുന്നുവെന്ന് മനസ്സിലായി. അവർ ഒരു മകളായിരുന്നു, കലാകാരിയായിരുന്നു, വലിയ സ്വപ്നങ്ങൾ കണ്ട സ്ത്രീയായിരുന്നു. വിജയങ്ങളും തിരിച്ചടികളും നേരിട്ട അവർ എണ്ണമറ്റ ത്യാഗങ്ങളും സഹിച്ചു,’’ അദ്ദേഹം കൂട്ടിചേർത്തു.
ഗൗതം തിണ്ണനൂരിന്റെ വാക്കുകൾ:
‘‘മധുരയിൽ ജനിച്ച എം എസ് സുബ്ബുലക്ഷ്മി അമ്മ സംഗീതത്തിലൂടെ ദക്ഷിണേന്ത്യയെ മാത്രമല്ല, ലോകം മുഴുവനെയും വിസ്മയിപ്പിച്ചു. അമ്മയെക്കുറിച്ചുള്ള ഗവേഷണത്തിനിടെ അവിസ്മരണീയമായ നിരവധി സംഗീതവേദികളും സംഗീതയാത്രകളും ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ ഭാരതരത്നവും അവരുടെ ജീവിതത്തിലെ നിർണായക നാഴികക്കല്ലുകളാണെന്ന് ഞങ്ങൾ മനസ്സിലാക്കി.
എന്നാൽ ഈ നേട്ടങ്ങൾക്കുപിന്നിലെ സ്ത്രീയെ വെള്ളിത്തിരയിലെത്തിക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. ഇതൊരു വളരെ പ്രധാനപ്പെട്ട സിനിമയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ന് ലൈക്കുകളിലൂടെയും ഷെയറുകളിലൂടെയും സബ്സ്ക്രൈബർമാരുടെ എണ്ണത്തിലൂടെയും അംഗീകാരം ഒറ്റരാത്രികൊണ്ട് ലഭിക്കാറുണ്ട്. എന്നാൽ എം എസ് അമ്മ തന്റെ മഹത്വം നേടിയെടുത്തത് ജീവിതകാലം മുഴുവൻ പാലിച്ച അച്ചടക്കത്തിലൂടെയും ക്ഷമയിലൂടെയും സമർപ്പണത്തിലൂടെയുമാണ്. ഈ തലമുറയ്ക്ക് ഞങ്ങളുടെ സിനിമയിലൂടെ കൈമാറാൻ ആഗ്രഹിക്കുന്ന ശക്തമായ സന്ദേശവും അതുതന്നെയാണ്.
ഞങ്ങൾ ഒരുക്കുന്ന ഓരോ രംഗവും എം എസ് സുബ്ബുലക്ഷ്മി അമ്മയോടുള്ള അഗാധമായ സ്നേഹത്തോടും ബഹുമാനത്തോടും ആദരവോടുമാണ് സൃഷ്ടിക്കുന്നത്. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് ഞങ്ങളെ സംബന്ധിച്ചിടത്തോളം കരിയറിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ്. അവരോടുള്ള ഞങ്ങളുടെ സ്നേഹവും ആദരവും ഈ ബയോപിക്കിൽ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നു’’ അദ്ദേഹം പറഞ്ഞു.
ചിത്രവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും പ്രോജക്ടിന് എം എസ് സുബ്ബുലക്ഷ്മിയുടെ കുടുംബം നൽകിയ പിന്തുണയെക്കുറിച്ചും നിർമാതാവ് ബണ്ണി വാസും ചടങ്ങിൽ സംസാരിച്ചു. ’’എന്റെ കരിയറിൽ ഇതുവരെ ഏകദേശം 25 സിനിമകൾ നിർമിച്ചിട്ടുണ്ട്. അവയിൽ വിജയങ്ങളും പരാജയങ്ങളുമുണ്ടായിട്ടുണ്ട്. ഒരു നിർമാതാവാകുന്നതിന്റെ യഥാർഥ ലക്ഷ്യം എന്താണെന്ന് ഏറെക്കാലം ഞാൻ ചിന്തിച്ചിരുന്നു. എന്നാൽ ഇന്ന്, ഈ സിനിമ നിർമിക്കാൻ കഴിഞ്ഞതോടെ ഒരു നിർമാതാവെന്ന നിലയിലുള്ള എന്റെ യാത്രയ്ക്ക് അർഥം ലഭിച്ചതായി ആത്മാർഥമായി തോന്നുന്നു,’’ അദ്ദേഹം പറഞ്ഞു.
Rashmika Mandanna will portray legendary singer M.S. Subbulakshmi in an upcoming biopic directed by Gowtam Tinnanuri. The film was officially launched in Chennai on her 110th birth anniversary, with Kamal Haasan giving the first clap. Anirudh Ravichander will compose the music, while Allu Aravind, Rockline Venkatesh and Bunny Vas produce.