Entertainment News

അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കേണ്ട, ശാസ്ത്രവിരുദ്ധ ഉള്ളടക്കവും വേണ്ട! സെൻസർ ബോർഡ് പരിഷ്കാരങ്ങൾ ഇങ്ങനെ

ലഹരി ഉപയോഗിക്കുന്നതോ കടത്തുന്നതോ കാണിക്കുന്ന ഏത് രംഗത്തിലും ഇനി മുതൽ 'നിയമവിരുദ്ധ ലഹരിമരുന്നുകൾ ആരോഗ്യം നശിപ്പിക്കുകയും തടവുശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു, ലഹരിയോട് നോ പറയൂ' എന്ന മുന്നറിയിപ്പ് ഉണ്ടായിരിക്കണം

Entertainment Desk

ഇന്ത്യയിൽ സിനിമകൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ചിരിക്കുകയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. സിനിമകൾ സമൂഹത്തിന്റെ മൂല്യങ്ങളോടും മാനദണ്ഡങ്ങളോടും ഉത്തരവാദിത്തവും സംവേദനക്ഷമതയുള്ളതുമാവണമെന്നാണ് പുതുക്കിയ മാർഗനിർദേശത്തിൽ കൂട്ടിച്ചേർക്കുന്നത്.

35 വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്തെ സിനിമാ സർട്ടിഫിക്കേഷൻ നിയമങ്ങളിൽ കേന്ദ്ര സർക്കാർ സമഗ്രമായ പരിഷ്കാരങ്ങൾ വരുത്തിയിരിക്കുന്നത്. അക്രമ സംഭവങ്ങളെ മഹത്വവൽക്കരിക്കാൻ പാടില്ലെന്നും, കുറ്റവാളികളുടെ പ്രവർത്തനരീതികൾ കാണിക്കുന്നതിൽ നിന്നോ കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്ന ഉള്ളടക്കങ്ങളിൽ നിന്നോ സിനിമകൾ വിട്ടുനിൽക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് മാനദണ്ഡങ്ങളാണ് ഏറ്റവും ശ്രദ്ധേയം- വർഗീയമോ, അന്ധവിശ്വാസപരമോ, ശാസ്ത്രവിരുദ്ധമോ, രാജ്യവിരുദ്ധമോ ആയ മനോഭാവങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾക്കുള്ള നിരോധനമാണ് ഇതിൽ ഒന്നാമത്തേത്.

വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സുഹൃദ്ബന്ധങ്ങളെ ബാധിക്കാൻ പാടില്ല എന്നത് രണ്ടാമത്തേതും. രണ്ടാമത്തെ വകുപ്പ് ഇതിനകം തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

2020-ലെ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടൽ ചിത്രീകരിക്കുന്ന, സൽമാൻ ഖാന്റെ 'മാതൃഭൂമി: മേയ് വാർ റെസ്റ്റ് ഇൻ പീസ്' എന്ന വാർ ഡ്രാമ സിനിമയുടെ സർട്ടിഫിക്കേഷൻ വൈകുന്നതിന് ചൈനയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ചിത്രീകരിച്ച രീതിയും ഒരു കാരണമാണെന്നാണ് റിപ്പോർട്ടുകൾ.

ലഹരിയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു സുപ്രധാന മാനദണ്ഡം. ലഹരി ഉപയോഗിക്കുന്നതോ കടത്തുന്നതോ കാണിക്കുന്ന ഏത് രംഗത്തിലും ഇനി മുതൽ, 'നിയമവിരുദ്ധ ലഹരിമരുന്നുകൾ ആരോഗ്യം നശിപ്പിക്കുകയും തടവുശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു, ലഹരിയോട് നോ പറയൂ' എന്ന മുന്നറിയിപ്പ് ഉണ്ടായിരിക്കണം. ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഉള്ളടക്കങ്ങൾ, കുട്ടികൾക്കെതിരെയുള്ള പീഡനം, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ, കഥയ്ക്ക് അത്യന്താപേക്ഷിതമല്ലാത്ത അക്രമങ്ങൾ എന്നിവ കാണിക്കുന്നതിനെക്കുറിച്ചും മാർഗ്ഗനിർദ്ദേശങ്ങളിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.

പുതിയ നിർദേശങ്ങൾ പ്രകാരം സിനിമകൾക്ക് U, UA, UA 7+, UA 13+, UA 16+ അല്ലെങ്കിൽ A എന്നിങ്ങനെ സർട്ടിഫിക്കറ്റ് നൽകാം. സർട്ടിഫിക്കേഷൻ ലഭിക്കുന്നതും എന്നാൽ പ്രായപൂർത്തിയാകാത്തവർക്ക് അനുയോജ്യമല്ലാത്തതുമായ ചിത്രങ്ങൾക്ക് അഡൽറ്റ് (A) സർട്ടിഫിക്കറ്റ് നൽകും. നിയന്ത്രണങ്ങളില്ലാതെ കാണാൻ അനുമതി ലഭിക്കുന്ന ഉള്ളടക്കം കുടുംബ പ്രേക്ഷകർക്ക് അനുയോജ്യമായിരിക്കണം. രക്ഷാകർത്താക്കളുടെ മേൽനോട്ടം ആവശ്യമായ ചിത്രങ്ങൾക്ക് UA സബ്-ബാൻഡുകൾ ലഭ്യമാണ്.

'പ്രകോപനപരമോ, അശ്ലീലമോ, അധിക്ഷേപകരമോ' ആയ സിനിമാ പേരുകൾ വ്യക്തമായി തള്ളിക്കളയാൻ ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' (2025) എന്ന മലയാള ചിത്രത്തിൽ 'ജാനകി' (സീതാദേവിയുമായി ബന്ധപ്പെട്ട പേര്) എന്നത് ലൈംഗിക അതിക്രമത്തെ അതിജീവിച്ച ഒരു കഥാപാത്രത്തിന് ഉപയോഗിക്കാൻ പാടില്ല എന്ന് ബോർഡ് ആദ്യം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ തർക്കം കേരള ഹൈക്കോടതിയിലെത്തുകയും, നിലവിൽ എത്രയോ സിനിമകളിൽ ദൈവങ്ങളുടെ പേരുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഒടുവിൽ ചിത്രത്തിന്റെ പേരിനൊപ്പം 'V' എന്നുകൂടി ചേർത്ത് 2025 ജൂലൈയിൽ സിനിമ തിയറ്ററുകളിൽ എത്തുകയായിരുന്നു.

ഈ മാർഗ്ഗനിർദ്ദേശങ്ങൾക്ക് പുറമെ, മറ്റ് പൊതുനിയമങ്ങളും ബാധകമാണ്. കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് റെഗുലേഷൻ ആക്ട്, പുകയില പരസ്യ നിയമങ്ങൾ (COTPA), മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്നത് തടയൽ നിയമം (Indecent Representation of Women Prohibition Act), പട്ടികജാതി/പട്ടികവർഗ്ഗ അക്രമ നിരോധന നിയമം തുടങ്ങിയവയും സർട്ടിഫിക്കേഷൻ തീരുമാനങ്ങളിൽ പരിഗണിക്കേണ്ടതുണ്ട്. ഇവയൊന്നും പുതിയതല്ലെങ്കിലും, സിബിഎഫ്‌സി പുറപ്പെടുവിക്കുന്ന ഏതൊരു പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്കൊപ്പം ഇവ നിലനിൽക്കുന്നു.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുനഃസംഘടിപ്പിച്ച 18 അംഗ ബോർഡിൽ പങ്കജ് ത്രിപാഠി, പ്രീതി സിന്റ, രൂപാലി ഗാംഗുലി എന്നിവരുൾപ്പെടെ ഇന്ത്യൻ സിനിമയിലെ പ്രമുഖ വ്യക്തികളുണ്ട്. സിബിഎഫ്സി നേതൃത്വത്തിലും അടുത്തിടെ മാറ്റങ്ങളുണ്ടായിരുന്നു. പ്രസാർ ഭാരതി മുൻ സി.ഇ.ഒ ശശി ശേഖർ വെമ്പതിയെ 2026 മേയിലാണ് സിബിഎഫ്സി അധ്യക്ഷനായി നിയമിച്ചത്. എട്ട് വർഷത്തിലധികം സിബിഎഫ്സി മേധാവിയായി സേവനമനുഷ്ഠിച്ച ശേഷം പ്രസാർ ഭാരതിയുടെ അധ്യക്ഷനായി ചുമതലയേറ്റ പ്രസൂൺ ജോഷിക്ക് പകരക്കാരനാണ് അദ്ദേഹം.

The Central Board of Film Certification (CBFC) has revised the criteria for certifying films in India. The updated guidelines state that films should be responsible and sensitive towards the values and norms of society. The CBFC also noted that the certification process itself needs to evolve in line with social changes.