Entertainment News

'ഗിമ്മിക്കുകൾക്കല്ല കഥയ്ക്കാണ് പ്രാധാന്യം'; പേട്രിയറ്റിനെ പ്രശംസിച്ച് രമേഷ് പിഷാരടി

അനാവശ്യ മാസ് ഗിമ്മിക്കുകൾ ഒഴിവാക്കിയ സാമൂഹിക പ്രസക്തി മുൻനിർത്തിയ സിനിമയെന്ന് പേട്രിയറ്റിനെ പ്രശംസിച്ച് രമേശ് പിഷാരടി

Entertainment Desk

അനാവശ്യമായ മാസ് മസാലകൾ ഇല്ലാത്ത സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയാണ് 'പേട്രിയറ്റ്' എന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. സിനിമ കണ്ടിറങ്ങിയശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു ഈ പ്രതികരണം.

രമേഷ് പിഷാരടിയുടെ വാക്കുകൾ

''ഇവരെയെല്ലാവരെയും ഒരുമിച്ച് സ്‌ക്രീനിൽ കാണുന്നതിന്റെ കൗതുകം നന്നായിട്ടുണ്ട്. കൂടാതെ മികച്ച സമൂഹത്തിൽ നടക്കുന്ന വലിയൊരു പ്രശ്നത്തെ അവതരിപ്പിക്കുന്ന മികച്ച ഒരു സിനിമയാണ്. നിർബന്ധിത മാസുകൾ എല്ലാം തന്നെ ഒഴിവാക്കുകയും കഥയ്ക്ക് ആവശ്യമുള്ളത് മാത്രം പറയുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു പ്രത്യേകത മഹേഷ് തന്റെ സിനിമകളിൽ കൊണ്ട് വരുമെന്നത് മുൻകാല ചിത്രങ്ങളിലും അദ്ദേഹം തെളിയിച്ചതാണ്.

ആന്റോ ജോസഫും അദ്ദേഹത്തിന്റെ കൂടെയുള്ള മറ്റു നിർമാതാക്കളും എടുത്തിട്ടുള്ള അധ്വാനം ചെറുതല്ല എന്ന് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റെ വലിയ കാഴ്ചകളും ലൊക്കേഷനുകളും. ഒരു വലിയ ചിത്രം എന്ന നിലയിൽ വലിയ രസവും അഭിമാനവും തോന്നുന്ന ചിത്രമാണ് 'പേട്രിയറ്റ്'. എല്ലാവരും തന്നെ ഗംഭീരമായി ചെയ്തിട്ടുണ്ട്.

ഇന്നത്തെ കാലത്ത് ആവശ്യമായതും നമ്മൾ ബോധവാന്മാരായിരിക്കേണ്ടതുമായ ഒരു കഥയാണ്. കൂടാതെ രോമാഞ്ചം വരുന്നതും കയ്യടിക്കാൻ പറ്റുന്നതുമായ രസകരമായ രംഗങ്ങളും ഇടയ്ക്കിടയ്ക്കുണ്ട്. എല്ലാ അർത്ഥത്തിലും ഒരു ഗംഭീര ചിത്രം തന്നെയാണ്. മമ്മൂക്ക തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞത് പോലെ സിനിമയിൽ ആദ്യം കിട്ടുന്ന കയ്യടിയെല്ലാം തന്നെ ആ താരത്തിന് കിട്ടുന്നതും, പിന്നീടാണ് ആ കഥാപാത്രത്തിന് കയ്യടി കിട്ടുന്നത്. ഇവിടെ അത്തരത്തിൽ ഇൻട്രോ കയ്യടികൾ കിട്ടാൻ വേണ്ടിയുള്ള ഒരുവിധത്തിലെയും ഗിമ്മിക്കുകളും ഇല്ലാതെ വളരെ കൃത്യമായി കഥാപാത്രത്തെ അടയാളപ്പെടുത്തിയിരിക്കുന്ന ഗംഭീര സിനിമയാണ്. ഉറപ്പായും കണ്ടിരിക്കേണ്ടുന്ന ചിത്രമാണ്.''

മഹേഷ് നാരായണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. രേവതി, ഫഹദ് ഫാസിൽ. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരും പേട്രിയറ്റിലെ പ്രധാന കഥാപാത്രങ്ങളാണ്. മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്ന സംവിധായകനും തിയേറ്റർ ആര്‍ട്ടിസ്റ്റുമായ പ്രകാശ് ബെലവാടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English Summary: Ramesh Pisharody praised Patriot as a socially relevant film that avoids unnecessary mass masala elements. He appreciated director Mahesh Narayanan for focusing on the story and characters rather than gimmicks, while also applauding the performances of Mammootty and Mohanlal.