ഫ്രണ്ട്ഷിപ്പിനെക്കുറിച്ച് പറയുന്ന എത്രയോ പാട്ടുകൾ നമ്മൾ ദിനംപ്രതി കേൾക്കാറുണ്ട്. എന്നാൽ കാലമെത്ര കഴിഞ്ഞാലും മനസ്സിന്റെ ഏതോ ഒരു കോണിൽ മായാതെ കിടക്കുന്ന, കേൾക്കുമ്പോൾ തന്നെ പഴയ ഓർമ്മകളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്ന ചില പാട്ടുകളുണ്ട്. അത്തരത്തിൽ സൗഹൃദത്തെക്കുറിച്ച് പറയുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ആ വരികൾ ഓർമ്മയില്ലേ? “യെ ദോസ്തി ഹം നഹീ തോഡേംഗേ... തോഡേംഗേ ദം മഗർ തേരാ സാഥ് നാ ഛോഡേംഗേ...”.
1975 ഓഗസ്റ്റ് 15-നാണ് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായി മാറിയ ‘ഷോലെ’ തിയറ്ററുകളിലെത്തിയത്. അതായത് കൃത്യം 51 വർഷങ്ങൾക്ക് മുൻപ് ഓഗസ്റ്റ് 15-ന്! അര നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ആ പാട്ടും ആ സിനിമയും തരുന്ന ആവേശത്തിനു ഒരു കുറവും ഇല്ല. ആർ.ഡി ബർമന്റെ സംഗീതത്തിൽ കിഷോർ കുമാറും മന്ന ഡേയും ചേർന്ന് ആലപിച്ച ഈ ഗാനം കേൾക്കാത്ത സിനിമാ പ്രേമികൾ ഉണ്ടാകില്ല. ജയ്‌യും വീരുവും ബൈക്കിൽ പോകുന്ന ആ ഒറ്റ രംഗം മതി അവരുടെ ബന്ധത്തിന്റെ ആഴം മനസ്സിലാക്കാൻ. മാത്രമല്ല , ജയിയും വീരുവുമായി എത്തിയ അമിതാഭ് ബച്ചനെയും ധർമേന്ദ്രയെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കാൻ കാരണവും ഈ പാട്ട് തന്നെയാണ് . ജീവൻ പോയാലും സൗഹൃദം ഉപേക്ഷിക്കില്ലെന്ന് പറയുന്ന ഈ വരികൾ പിന്നീട് തലമുറകൾ ഏറ്റുപാടിയ വലിയൊരു വികാരമായി മാറി.
ഒരു പ്രതികാരത്തിന്റെ കഥയാണ് ഷോലെ പറഞ്ഞതെങ്കിലും അതിലെ ഓരോ കഥാപാത്രവും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. ജീവന് തുല്യം സൗഹൃദത്തെ സ്നേഹിച്ച ധീരന്മാരായ ജയ്‌യും വീരുവും, "കിത്നേ ആദ്മി ഥേ?" എന്ന് ചോദിച്ച് തിയറ്ററുകളെ വിറപ്പിച്ച അംജദ് ഖാന്റെ എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രമായ ഗബ്ബാർ സിംഗും പ്രതികാരത്തിന് തീക്ഷ്ണത നൽകിയ സഞ്ജീവ് കുമാറിന്റെ ഠാക്കൂർ ബൽദേവ് സിംഗും വായാടിയായ ബസന്തിയായി ഹേമമാലിനിയും ശാന്തമായ അഭിനയത്തിലൂടെ ജയാ ബച്ചന്റെ രാധയുമെല്ലാം പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്തി. രാംഗഡ് എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും ഇന്നും സിനിമാ പ്രേമികളുടെ മനസ്സിൽ മായാത്ത ഒരു ഇടമാണ്.
ഇന്നും ഇത്രയേറെ ജനപ്രിയമായ ‘ഷോലെ’, റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ ബോക്സ് ഓഫീസിൽ വലിയ ചലനമൊന്നും സൃഷ്ടിച്ചിരുന്നില്ല എന്നത് പലർക്കും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ദിവസങ്ങൾ കഴിയുംതോറും ജനങ്ങൾ ഈ സിനിമയെ നെഞ്ചിലേറ്റി. രമേഷ് സിപ്പി എന്ന സംവിധായകന്റെ ചിന്തയും സലിം-ജാവേദ് കൂട്ടുകെട്ടിലൊരുങ്ങിയ തിരക്കഥയും ഒത്തുചേർന്നപ്പോൾ പിറന്നത് വെറുമൊരു സിനിമയായിരുന്നില്ല, മറിച്ച് ഒരു മികച്ച തീയറ്റർ അനുഭവം കൂടിയാരുന്നുന്നു. 70 എം.എം സ്ക്രീനും സ്റ്റീരിയോഫോണിക് സൗണ്ടും ഇന്ത്യയിൽ പൂർണ്ണമായി പ്രയോജനപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു ഷോലെ.
വർഷങ്ങൾ എത്ര കഴിഞ്ഞാലും പുതിയ സിനിമകൾ വന്നുപോയാലും 'ഷോലെ' നൽകിയ ആ സിനിമാ അനുഭവം പകരവെക്കാനില്ലാത്തതാണ്. കാലം ഒരുപാട് മുന്നോട്ട് പോയെങ്കിലും ജയ്‌യുടെയും വീരുവിന്റെയും സൗഹൃദവും ഗബ്ബാറിന്റെ മാസ് സംഭാഷണങ്ങളും ഇന്നും സിനിമാപ്രേമികളുടെ മനസ്സിൽ മായാതെ നിൽക്കുന്നു. 51 വർഷങ്ങൾക്കിപ്പുറവും ക്ലാസിക് സിനിമകൾ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ‘ഷോലെ’ പ്രിയപ്പെട്ടതായി തുടരുന്നു.
Ramesh Sippy’s iconic Sholay completes 51 years, continuing to remain a landmark in Indian cinema. From Jai and Veeru’s legendary friendship to Gabbar Singh and the unforgettable “Yeh Dosti” song, the film continues to captivate generations.