എത്രയോ മാസങ്ങൾക്ക് ശേഷം ഡൽഹി ശുദ്ധവായു ശ്വസിച്ച നാളുകളാണ് കടന്നുപോയത്. പക്ഷേ അതിന് മൂന്ന് ദിവസം മാത്രമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. ജൂലൈ 9ന് നഗരത്തിലെ വായുഗുണനിലവാര സൂചിക 59 എന്ന 'തൃപ്തികരമായ' വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്.
എന്നാൽ, ഞായറാഴ്ചയായപ്പോഴേക്കും എയർ ക്വാളിറ്റി ഇൻഡക്സ് 261ലേക്ക് കുതിച്ചുയരുകയും, വായുനിലവാരം 'മോശം' വിഭാഗത്തിലേക്ക് താഴുകയും ചെയ്തു. കഴിഞ്ഞ 85 ദിവസങ്ങൾക്കിടയിലെ ഡൽഹിയിലെ ഏറ്റവും മോശം വായുഗുണനിലവായിരുന്നു ഇത്.
മഴ പെയ്തിട്ട് പോലും ഇത്ര പെട്ടെന്നെങ്ങനെ വായുമലിനീകരണം രൂക്ഷമായി എന്ന സംശയം സ്വാഭാവികമായും സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഉയർത്തി. കാലാവസ്ഥാ നിരീക്ഷകരും വായുഗുണനിലവാര വിദഗ്ധരും വ്യക്തമാക്കുന്നതനുസരിച്ച്, മലിനീകരണ തോതിലുണ്ടായ പെട്ടെന്നുള്ള വർദ്ധനവല്ല ഇതിന് കാരണം.
മറിച്ച് മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ, കാറ്റിന്റെ വേഗത കുറഞ്ഞ് അന്തരീക്ഷം നിശ്ചലമായ അവസ്ഥ, പ്രാദേശികമായ മലിനീകരണ സ്രോതസ്സുകളുടെ തുടർച്ചയായ സ്വാധീനം എന്നിവ ഒരുമിച്ചുണ്ടായതാണ് നിലവിലെ അവസ്ഥയിലേക്ക് നയിച്ചത്.
ജൂലൈ ആദ്യം കാലവർഷം കനക്കുന്ന കാഴ്ചയായിരുന്നു ഡൽഹിയിൽ. സ്വാഭാവികമായും വായുമലിനീകരണത്തിന്ർറെ തോത് കുറഞ്ഞു. വായു ഗുണനിലവാരം 48ലേക്ക് വരെ എത്തിയ സാഹചര്യമുണ്ടായിരുന്നു. മറ്റുള്ള നഗരങ്ങളെ അപേക്ഷിച്ച് ഈ തോത് അത്ര കാര്യമുള്ളതല്ലെങ്കിലും ഡൽഹിയിലിത് താരമ്യേന ഭേദപ്പെട്ട ഗുണനിലവാരമായിരുന്നു.
മഴയോടൊപ്പം വീശിയ ശക്തമായ കാറ്റ്, മലിനീകരണ കണികകൾ നഗരത്തിന് മുകളിൽ അടിഞ്ഞുകൂടുന്നതിന് പകരം അവ അന്തരീക്ഷത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ സഹായകമായി. അനുകൂലമായ ഈ കാലാവസ്ഥാ സാഹചര്യങ്ങളാണ് ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്സിനെ 'തൃപ്തികരമായ'വിഭാഗത്തിലേക്ക് എത്തിച്ചത്. ഡൽഹിയെ സംബന്ധിച്ച് ഇത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.
പക്ഷേ ഒറ്റരാത്രി കൊണ്ട് കാര്യങ്ങൾ കലങ്ങിമറിഞ്ഞു. നഗരത്തിൽ മഴയുടെ തോത് കാര്യമായി കുറഞ്ഞു. പിന്നാലെ ആ ശുദ്ധീകരണ പ്രക്രിയയിലും ഇടിവ് സംഭവിച്ചു. വാഹനങ്ങളിലും നിന്നും വ്യവസായസ്ഥാപനങ്ങളിൽ നിന്നുമൊക്കെ വലിയ രീതിയിൽ വാതകങ്ങൾ പുറന്തള്ളപ്പെടാൻ കൂടി തുടങ്ങിയതോടെ സ്ഥിതി വഷളായി.
നിലവിലെ അവസ്ഥയ്ക്ക് കാരണം അഫ്ഗാനിസ്ഥാൻ, ഇറാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ പൊടിക്കാറ്റിൽ നിന്നുള്ള ധാതുമണൽ വഹിച്ചുകൊണ്ട് ദീർഘദൂരം സഞ്ചരിച്ചെത്തിയ കാറ്റുകളാണെന്നും വായുഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. ഈ കാറ്റ് ഡൽഹി ഉൾപ്പെടെയുള്ള വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്ക് നീങ്ങിയത് അന്തരീക്ഷത്തിൽ പി.എം 10 കണികകളുടെ അളവ് വലിയ തോതിൽ ഉയരാൻ കാരണമായി.
കൂടാതെ, ഇന്തോ-ഗംഗാ സമതലത്തിൽ വീശിയടിച്ച ശക്തമായ കാറ്റും തലസ്ഥാനത്തെ വായുഗുണനിലവാര സൂചിക കുതിച്ചുയരാൻ ഇടയാക്കി. ഞായറാഴ്ച ഡൽഹിയിലെ വായുനിലവാരം 'മോശം' വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്; അടുത്ത കുറച്ചു ദിവസങ്ങളിൽ കൂടി വായുനിലവാരം ഇതേ നിലയിൽ തുടരാനാണ് സാധ്യതയെന്നും വായുഗുണനിലവാര മാനേജ്‌മെന്റ് കമ്മീഷൻ അറിയിച്ചു.
അതിർത്തി കടന്നെത്തിയ പൊടിക്കാറ്റിന്റെ പ്രഭാവം കുറയുന്നതോടെ വായു ഗുണനിലവാരത്തിൽ പുരോഗതിയുണ്ടാകുമെന്നും കമ്മീഷൻ കൂട്ടിച്ചേർക്കുന്നുണ്ട്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച്, വായുഗുണനിലവാര സൂചിക പൂജ്യത്തിനും 50നും ഇടയിലാണെങ്കിൽ 'നല്ലത്' എന്നും, 51 മുതൽ 100 വരെ 'തൃപ്തികരമായത്' എന്നും, 101 മുതൽ 200 വരെ 'മിതമായത്'എന്നും, 201 മുതൽ 300 വരെ 'മോശം' എന്നും, 301 മുതൽ 400 വരെ 'വളരെ മോശം' എന്നും, 401 മുതൽ 500 വരെ 'ഗുരുതരം' എന്നുമാണ് കണക്കാക്കുന്നത്.