ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് കപ്പലുകള്‍ക്കും നാവികര്‍ക്കുമായി ഹോര്‍മുസ് കടലിടുക്കിലൂടെ പാത തുറക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം മേഖലയെ പൂര്‍ണതോതിലുള്ള യുദ്ധത്തിന്റെ വക്കിലെത്തിക്കുന്നമോയെന്ന ആശങ്ക ശക്തം. ഞായറാഴ്ച രാത്രി ട്രംപ് തന്റെ സോഷ്യല്‍ മീഡിയ സൈറ്റിലൂടെ 'പ്രൊജക്റ്റ് ഫ്രീഡം' (Project Freedom) എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തിങ്കളാഴ്ചയാണ് യുഎസ് ഓപ്പറേഷന്‍ ആരംഭിച്ചത്. ഒരു മാസത്തോളമായി നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് ശേഷം ഈ നീക്കം സംഘര്‍ഷസാധ്യത ഗണ്യമായി വര്‍ദ്ധിപ്പിച്ചു.
ഓപ്പറേഷന്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കു ശേഷം സൈന്യം ഇറാന്റെ ആറ് ചെറിയ ബോട്ടുകള്‍ നശിപ്പിച്ചതായും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തടഞ്ഞതായും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ അറിയിച്ചു. ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകള്‍, നൂറിലധികം കര-കടല്‍ അധിഷ്ഠിത വിമാനങ്ങള്‍, ഡ്രോണുകള്‍, 15,000 സൈനികര്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലയിലെ യുഎസ് സൈനിക ശക്തിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ അദ്ദേഹം ഇറാന്‍ സേനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി. കൂടാതെ യുഎസ് പതാകയേന്തിയ രണ്ട് ചരക്ക് കപ്പലുകള്‍ കടലിടുക്ക് വിജയകരമായി മുറിച്ചുകടന്നുവെന്നും സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു. എന്നാല്‍ ഈ അവകാശ വാദങ്ങളെ ഇറാന്‍ തള്ളി.
ഇതിനിടെ യുഎസ് നാവികസേനയുടെ ഡിസ്‌ട്രോയറുകള്‍ ഗള്‍ഫില്‍ പട്രോളിംഗ് ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച വൈകിട്ട്, യുഎസ് പതാകയേന്തിയ വാഹനവാഹിനിയായ അലയന്‍സ് ഫെയര്‍ഫാക്‌സ്, യുഎസ് സൈനിക അകമ്പടിയോടെ കടലിടുക്ക് വഴി ഗള്‍ഫില്‍ നിന്ന് പുറത്തുകടന്നതായി ഷിപ്പിംഗ് കമ്പനിയായ മെയര്‍സ്‌ക് അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപം കൊടുത്ത സൈനിക പദ്ധതിയാണ് 'പ്രൊജക്ട് ഫ്രീഡം'. തങ്ങളുടെ കപ്പലുകളെ കടലിടുക്കില്‍ നിന്ന് പുറത്തെത്തിക്കാന്‍ സഹായിക്കണമെന്ന് രാജ്യങ്ങള്‍ അമേരിക്കയെ സമീപിച്ചിട്ടുണ്ടെന്നും അതിനായി രാജ്യം പരമാവധി ശ്രമിക്കുമെന്നും പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം ഇത് എങ്ങനെ സാധ്യമാക്കുമെന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല. എന്നാല്‍ അമേരിക്കയുടെയും പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പ്രത്യേകിച്ച് ഇറാനും വേണ്ടിയുള്ള ഒരു മാനുഷിക നടപടിയായാണ് പ്രസിഡന്റ് ഇതിനെ അവതരിപ്പിച്ചത്.
കപ്പലുകൾക്ക് നാവിക അകമ്പടിയൊരുക്കുന്ന പദ്ധതിയല്ല 'പ്രൊജക്ട് ഫ്രീഡം'. മറിച്ച് ഹോർമുസ് കടലിടുക്കിന്റെ തെക്ക് ഭാഗത്തെ റൂട്ടിനെ പ്രോത്സാഹിപ്പിക്കുന്ന മാരിടൈം ഫ്രീഡം കൺസ്ട്രക്റ്റ് എന്ന് വിളിക്കപ്പെടുന്ന, നേരത്തെ തന്നെ നടന്നിരുന്ന ഏകോപന പ്രവർത്തനത്തിന്റെ പുനർനാമകരണമാണിത്. അതായത് ട്രംപ് കൂടുതൽ ആകർഷകമായ ഒരു പേര് നൽകിയെന്നു മാത്രമേയുള്ളൂ.
''അവരുടെ കപ്പലുകളും ജീവനക്കാരും കടലിടുക്കില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന് അവരെ അറിയിക്കാന്‍ ഞാന്‍ എന്റെ പ്രതിനിധികളോട് പറഞ്ഞിട്ടുണ്ട്. ഏതായാലും, പ്രദേശം സുരക്ഷിതമാകുന്നതുവരെ തങ്ങള്‍ മടങ്ങിവരില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്,'' ട്രംപ് പറഞ്ഞു. 'ഏതെങ്കിലും വിധത്തില്‍ ഈ മാനുഷിക പ്രക്രിയയില്‍ ഇടപെടലുണ്ടായാല്‍, ആ ഇടപെടലിനെ നിര്‍ഭാഗ്യവശാല്‍ ബലപ്രയോഗത്തിലൂടെ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹോർമുസ് കടലിടുക്ക് കടന്നശേഷം കപ്പലുകൾക്കു സംരക്ഷണം ഒരുക്കുന്നതിന് യുഎസ് നാവികസേനയുടെ ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ഏകദേശം 20,000 നാവികരും 2,000 കപ്പലുകളും ഗൾഫിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഷിപ്പിങ് സംബന്ധിച്ച ഐക്യരാഷ്ട്രസഭ ഏജൻസിയായ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ കണക്കുകൾ പറയുന്നു.
കടലിടുക്കിലെ നിലവിലുള്ള കപ്പല്‍ പാതകള്‍ക്ക് തെക്കായി യുഎസ് ഒരു മെച്ചപ്പെടുത്തിയ സുരക്ഷാ മേഖല സ്ഥാപിച്ചതായി യുഎസ് നേതൃത്വത്തിലുള്ള സൈനിക സംഘടനയായ ജോയിന്റ് മാരിടൈം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ജെ എം ഐ സി) അറിയിച്ചു. ഈ റൂട്ട് ഒമാനി പ്രാദേശിക ജലാതിര്‍ത്തിയിലൂടെ കപ്പലുകളെ കൊണ്ടുപോകുമെന്നും കപ്പല്‍ ഓപ്പറേറ്റര്‍മാര്‍ റേഡിയോ വഴി ഒമാനി അധികൃതരുമായി ഏകോപിപ്പിക്കണമെന്നും ജെ എം ഐ സി പറഞ്ഞു. അതേസമയം, പരിശോധനകള്‍ പൂര്‍ത്തിയാകാത്ത മൈനുകളുടെ സാന്നിധ്യം ഉള്ളതിനാല്‍ സാധാരണ കപ്പല്‍ പാതകളിലോ അതിനടുത്തോ കൂടി സഞ്ചരിക്കുന്നത് ഒഴിവാക്കാന്‍ കപ്പലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുദ്ധം പുനരാരംഭിക്കുന്നതിനുള്ള വേഗത്തിലുള്ള നീക്കമായി പ്രൊജക്റ്റ് ഫ്രീഡം മാറിയേക്കാമെന്ന ആശങ്ക പൊതുവെ ഉയരുന്നണ്ട്. യുദ്ധത്തിനായി അമേരിക്ക തയ്യാറെടുക്കുകയാണെന്ന നിരീക്ഷണം ശക്തമാണ്. അതായത്, ഇറാനെ അക്രമകാരിയായി കാണുന്ന വിധത്തിൽ യുദ്ധത്തിലേക്ക് തിരിച്ചെത്തുന്നതിന് സാഹചര്യങ്ങൾ രൂപപ്പെടുത്തുകയാണ് പ്രൊജക്റ്റ് ഫ്രീഡത്തിലൂടെ യുഎസ് നടത്തുന്നതെന്നാണ് നിരീക്ഷണം. വെടിനിർത്തൽ കാലയളവിൽ യുഎസ് തങ്ങളുടെ സേനയെ പുനർസജ്ജമാക്കുകയാണ്. മൂന്ന് വിമാനവാഹിനിക്കപ്പലുകൾ നിലവിൽ മേഖലയിലുണ്ട്. കൂടാതെഇന്ധനം നിറയ്ക്കുന്ന വിമാനടാങ്കറുകളും പശ്ചിമേഷ്യയ്ക്കു മുകളിൽ നിരന്തരം പറക്കുന്നുണ്ട്.
പ്രോജക്റ്റ് ഫ്രീഡം നടപ്പാക്കുന്ന യുഎസ് കപ്പലുകളെ ആക്രമിച്ചാല്‍ ഇറാനെ 'ഭൂമിയില്‍നിന്ന് തുടച്ചുനീക്കും' എന്ന് തിങ്കളാഴ്ച നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ ട്രംപ്, സമാധാന ചര്‍ച്ചകളില്‍ ഇറാന്‍ ഭരണകൂടം ഇപ്പോള്‍ കൂടുതല്‍ അയഞ്ഞ നിലപാടിലാണ് എന്നും അവകാശപ്പെട്ടിരുന്നു. അതേസമയം, കടലിടുക്കിനെ സമീപിക്കുന്ന ഏതൊരു യുഎസ് നാവികക്കപ്പലിനും നേരെ വെടിയുതിര്‍ക്കുമെന്ന് ഇറാന്‍ സൈനിക കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയിലുണ്ടായിരുന്ന ഒരു യുഎസ് യുദ്ധക്കപ്പലിനെ രണ്ട് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തതായി ഇറാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.
ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസും ഇസ്രായേലും ആക്രമണം ആരംഭിച്ചതിന് ശേഷം ഏകദേശം 850-ലധികം കപ്പലുകള്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. തൊട്ടുപിന്നാലെ ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ വിദേശ കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. ഏപ്രില്‍ 13-ന് ഇറാന്‍ തുറമുഖങ്ങള്‍ ഉപയോഗിക്കുന്ന കപ്പലുകള്‍ക്ക് ട്രംപ് പ്രത്യാക്രമണ ഉപരോധവും ഏര്‍പ്പെടുത്തി. ഏപ്രില്‍ ആദ്യം പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ആയെങ്കിലും കടലിടുക്ക് തുറക്കുന്നതില്‍ പരാജയപ്പെട്ടു.
ടാങ്കറുകളിലും മറ്റ് ചരക്ക് കപ്പലുകളിലുമായി ഏകദേശം 20,000 നാവികര്‍ കുടുങ്ങിക്കിടക്കുകയാണ്. അവരുടെ ക്ഷേമത്തെക്കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ആശങ്കകളുണ്ട്. യുഎസ് ആരംഭിച്ച ഓപ്പറേഷനില്‍ നേരിട്ടുള്ള സൈനിക അകമ്പടി ഉള്‍പ്പെടുന്നില്ല, മറിച്ച് ഒമാന്റെ പ്രാദേശിക ജലാതിര്‍ത്തിയിലൂടെ കടലിടുക്കിന്റെ തെക്കന്‍ പാത വഴി വാണിജ്യ കപ്പലുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും ഏകോപനവും നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ഈ നീക്കം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന അനിശ്ചിതത്വത്തിനിടയില്‍ അന്താരാഷ്ട്ര നേതാക്കളുടെ പ്രതികരണം വളരെ ജാഗ്രതയോടെയായിരുന്നു ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള ഏക പോംവഴി 'അമേരിക്കയും ഇറാനും ചേര്‍ന്നുള്ള ഏകോപനം' മാത്രമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. അര്‍മേനിയയില്‍ യൂറോപ്യന്‍ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വ്യക്തമല്ലാത്ത ഒരു ചട്ടക്കൂടിലുള്ള സൈനിക നീക്കത്തിലും ഞങ്ങള്‍ പങ്കുചേരില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary: The United States has initiated a high-stakes military operation titled Project Freedom to secure a transit route through the Strait of Hormuz. The move follows a month-long maritime blockade by Iran, which has left over 850 ships and 20,000 sailors stranded in the Gulf since the conflict escalated in February