Health

'ജീവിതം തന്നെ മാറ്റിമറിച്ചേക്കാം', കുട്ടിക്കാലത്തെ ജങ്ക് ഫുഡ് ശീലം തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും; മുന്നറിയിപ്പുമായി പഠനം

കുട്ടിക്കാലത്തെ ജങ്ക് ഫുഡ് ശീലം തലച്ചോറിനെ ബാധിക്കാമെന്ന് പഠനം

Madism Desk

ജങ്ക് ഫുഡിന്റെ അമിതമായ ഉപയോഗം കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനം. ഉയര്‍ന്ന കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ വിശപ്പിനെയും ഭക്ഷണശീലങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ മോശമായി ബാധിക്കുന്നു എന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കുട്ടിക്കാലത്തെ ശീലം മാറ്റി പിന്നീട് ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടര്‍ന്നാലും ഈ മാറ്റങ്ങളുടെ സ്വാധീനം തുടര്‍ന്നേക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

അയർലണ്ടിലെ യൂണിവേഴ്സിറ്റി കോളേജ് കോർക്കുമായി ബന്ധപ്പെട്ട എപിസി മൈക്രോബയോം ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ചെറുപ്പത്തിൽ തന്നെ അനാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പിന്നീട് പ്രായപൂർത്തിയായ ശേഷവും ഭക്ഷണശീലങ്ങളിൽ സ്ഥിരമായ മാറ്റങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനത്തിൽ പറയുന്നു. ശരീരഭാരം സാധാരണ നിലയിലായ ശേഷവും തലച്ചോറിൽ ഉണ്ടായ വ്യതിയാനങ്ങൾ തുടരുന്നതായും ഗവേഷകർ കണ്ടെത്തി.

ഇന്നത്തെ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള വിഭവങ്ങളും ലഭ്യമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ജന്മദിനാഘോഷങ്ങൾ, സ്കൂൾ പരിപാടികൾ, കായികമേളകൾ എന്നിവയുൾപ്പെടെ വിവിധ സാഹചര്യങ്ങളിൽ ഇത്തരം ഭക്ഷണങ്ങൾ പതിവായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് ചെറുപ്പം മുതലുള്ള ഭക്ഷണരുചികളെയും ശീലങ്ങളെയും സ്വാധീനിക്കുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഉയർന്ന കലോറിയും കുറഞ്ഞ പോഷകമൂല്യവുമുള്ള ഭക്ഷണങ്ങൾ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ഉപയോഗിക്കുന്നത് പിന്നീട് ഭക്ഷണസ്വഭാവത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്ന് വ്യക്തമാക്കുന്നു. ഇതിനായി 'പ്രീക്ലിനിക്കൽ റാറ്റ്' മാതൃകയാണ് ഗവേഷകർ ഉപയോഗിച്ചത്. ചെറുപ്പത്തിൽ തന്നെ ഉയർന്ന കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണം നൽകിയ എലികളിൽ പ്രായപൂർത്തിയായ ശേഷവും ഭക്ഷണരീതിയിൽ സ്ഥിരമായ മാറ്റങ്ങൾ കണ്ടെത്തി.

വിശപ്പും ഊർജസന്തുലിതാവസ്ഥയും നിയന്ത്രിക്കുന്ന തലച്ചോറിലെ ഹൈപ്പോതലാമസ് മേഖലയിലെ വ്യതിയാനങ്ങളുമായാണ് ഈ മാറ്റങ്ങളെ ഗവേഷകർ ബന്ധിപ്പിച്ചത്. കൂടാതെ, കുടലിലെ ഗുണകരമായ ബാക്ടീരിയകളും പ്രീബയോട്ടിക് നാരുകളും ഈ ദീർഘകാല ഫലങ്ങളെ കുറയ്ക്കാൻ സഹായിക്കുമോയെന്നും പഠനം പരിശോധിച്ചു.

ഉള്ളി, വെളുത്തുള്ളി, ലീക്സ്, ശതാവരി, വാഴപ്പഴം എന്നിവയിൽ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന പ്രീബയോട്ടിക് നാരുകളായ ഫ്രക്ടോ-ഒലിഗോസാക്കറൈഡുകൾ (FOS), ഗാലക്ടോ-ഒലിഗോസാക്കറൈഡുകൾ (GOS) എന്നിവയും, ബിഫിഡോബാക്ടീരിയം ലോംഗം APC1472 എന്ന ഗുണകരമായ ബാക്ടീരിയൽ സ്ട്രെയിനും ഗവേഷകർ പരീക്ഷിച്ചു. ജീവിതകാലം മുഴുവൻ ഇവ നൽകിയപ്പോൾ ആരോഗ്യപരമായ ഗുണഫലങ്ങൾ കണ്ടെത്താനായതായും പഠനം പറയുന്നു.

ഭക്ഷണം കഴിക്കാൻ ആരംഭിക്കുന്നത് മുതൽ നാം എന്ത് ഭക്ഷിക്കുന്നു എന്നത് അതീവ പ്രധാനമാണെന്നും, ചെറുപ്പത്തിലെ ഭക്ഷണശീലങ്ങൾ പിന്നീട് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെയ്ക്കാൻ സാധ്യത ഉണ്ടെന്ന് പഠനത്തിന്റെ ആദ്യ രചയിതാവായ ഡോ. ക്രിസ്റ്റീന ക്യൂസ്റ്റ-മാർട്ടി പറഞ്ഞു. ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ അനാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് തലച്ചോറിലെ ഭക്ഷണനിയന്ത്രണ സംവിധാനത്തെ ബാധിക്കുമെന്നും ഇത് പിന്നീട് പൊണ്ണത്തടിയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത വർധിപ്പിക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.

അതേസമയം, കുടലിലെ മൈക്രോബയോട്ടയിൽ മാറ്റം വരുത്തുന്നത് ഈ ദീർഘകാല പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നതായും കണ്ടെത്തി. ബിഫിഡോബാക്ടീരിയം ലോംഗം APC1472 ഭക്ഷണസ്വഭാവത്തിൽ ഗണ്യമായ പുരോഗതി ഉണ്ടാക്കിയപ്പോൾ, FOS-GOS സംയോജനം കുടലിലെ മൈക്രോബയോമിൽ വ്യാപകമായ മാറ്റങ്ങൾ സൃഷ്ടിച്ചതായും പഠനം വ്യക്തമാക്കുന്നു.

English Summary: A new study warns that excessive junk food consumption during childhood may cause long-term changes in the brain and eating behavior, even after switching to healthier diets later in life.