1999ലെ ജനുവരി 22. അന്നാണ് ലോകത്തെ നടുക്കി, ഒരു ക്രിസ്ത്യൻ മിഷണറിയും രണ്ട് പിഞ്ചുമക്കളും ഇന്ത്യയിൽ അതിക്രൂരമായി കൊല്ലപ്പെടുന്നത്. മൂവരും ഉറങ്ങിയ വാൻ പുറത്ത് നിന്ന് പൂട്ടി തീവെച്ചത് ദാരാ സിങ് എന്ന 37കാരന്റെ നേതൃത്വത്തിലുള്ള ബജ്റംഗ്ദൾ സംഘമായിരുന്നു. എപ്പോഴത്തേയും പോലെ മതപരിവർത്തനം ആരോപിച്ചായിരുന്നു 50ഓളം പേരടങ്ങിയ സംഘത്തിന്റെ കണ്ണില്ലാത്ത ക്രൂരത.
26 വർഷങ്ങൾക്കിപ്പുറം ദാരാ സിങ്ങിന്റെ മോചനത്തിന് വഴി തുറക്കുകയാണ് ഒഡീഷയിലെ ബിജെപി സർക്കാർ. ജയിലിലെ നല്ല നടപ്പിന്റെ അടിസ്ഥാനത്തിൽ ദാരാ സിങ്ങിനെ ശിക്ഷാകാലാവധി തീരും മുമ്പേ മോചിപ്പിക്കാൻ ഒഡീഷ സ്റ്റേറ്റ് സെന്റൻസ് റിവ്യൂ ബോർഡ് ശുപാർശ ചെയ്തതായാണ് റിപ്പോർട്ടുകൾ. ദാരാ സിങ് കൂടി മോചിതനാകുന്നതോടെ ഗ്രഹാം സ്റ്റെയ്ൻസ് വധക്കേസിൽ പ്രതികളെല്ലാവരും പുറത്തെത്തും.
ഗ്രഹാം സ്റ്റെയ്ൻസ് വധക്കേസും തുടർവികാസങ്ങളും
ആധുനിക ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ക്രൂരവും ദൗർഭാഗ്യകരവുമായ അക്രമങ്ങളിൽ ഒന്നാണ് ഗ്രഹാം സ്റ്റെയിൻസിന്റെയും അദ്ദേഹത്തിന്റെ രണ്ട് പിഞ്ചുമക്കളുടെയും കൊലപാതകം.
ഓസ്‌ട്രേലിയൻ സ്വദേശിയായ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ് 1965ലാണ് ഒരു ക്രിസ്ത്യൻ മിഷണറിയായി ഇന്ത്യയിലെത്തുന്നത്. ഒഡീഷയിലെ മയൂർഭഞ്ജ് ഇവാഞ്ചലിക്കൽ മിഷണറി സൊസൈറ്റിയിൽ ചേർന്ന അദ്ദേഹം, അവിടുത്തെ ഉൾഗ്രാമങ്ങളിലെ ഗോത്രവർഗ്ഗക്കാർക്കായി തന്റെ ജീവിതം സമർപ്പിച്ചു.
ഭാര്യ ഗ്ലാഡിസ് സ്റ്റെയിൻസിനൊപ്പം ബാരിപദയിലെ 'മയൂർഭഞ്ജ് കുഷ്ഠരോഗാശുപത്രി'നടത്തിക്കൊണ്ട് കുഷ്ഠരോഗികൾക്ക് ചികിത്സയും പുനരധിവാസവും നൽകുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനം. ഒഡിയ ഭാഷ നന്നായി സംസാരിച്ചിരുന്ന സ്റ്റെയ്ൻസ്, തന്റെ പതിറ്റാണ്ടുകൾ നീണ്ട മാനുഷിക പ്രവർത്തനങ്ങളിലൂടെ പ്രദേശവാസികൾക്കിടയിൽ വലിയ ആദരവ് പിടിച്ചുപറ്റിയിരുന്നു.
1999 ജനുവരി 22-ന് രാത്രി, ഒഡീഷയിലെ കെന്ദുജാർ ജില്ലയിലുള്ള മനോഹർപൂർ ഗ്രാമത്തിൽ വർഷം തോറും നടക്കുന്ന നാല് ദിവസത്തെ ഒരു ആത്മീയ ക്യാമ്പിൽ പങ്കെടുക്കുകയായിരുന്നു ഗ്രഹാം സ്റ്റെയിൻസ്.
അതിശൈത്യം കാരണം, അന്ന് രാത്രി സ്റ്റെയിൻസും അദ്ദേഹത്തിന്റെ മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവരും ഗ്രാമത്തിൽ നിർത്തിയിട്ടിരുന്ന തങ്ങളുടെ സ്റ്റേഷൻ വാഗൺ കാറിനുള്ളിലാണ് ഉറങ്ങാൻ കിടന്നത്.
അർദ്ധരാത്രിയോടെ, ദാരാ സിങിന്റെ നേതൃത്വത്തിലുള്ള വലിയൊരു ജനക്കൂട്ടം ഈ വാഹനം വളഞ്ഞു. ഉള്ളിലുള്ളവർക്ക് പുറത്തുകടക്കാൻ കഴിയാത്ത വിധം വണ്ടിയുടെ വാതിലുകൾ പുറത്തുനിന്ന് അടച്ച ഇവർ വണ്ടിക്ക് ചുറ്റും പെട്രോളൊഴിച്ച് തീയിട്ടു. കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച ഗ്രാമീണരെ ബജ്റംഗ്ദൾ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് സംഘം ആക്രമിച്ചത്. ഈ സമയം വണ്ടിക്കുള്ളിൽ വെന്തുമരിക്കുകയായിരുന്നു സ്റ്റെയ്ൻസും മക്കളും.
അന്വേഷണവും കണ്ടെത്തലുകളും
ആഗോളതലത്തിലും രാജ്യത്തുടനീളവും കടുത്ത പ്രതിഷേധമാണ് കൊലപാതകങ്ങൾക്ക് പിന്നാലെ ഉണ്ടായത്. വിവാദം കനത്തതോടെ കേസ് സിബിഐ ഏറ്റെടുക്കുകയും, കേന്ദ്ര സർക്കാർ ഇതിനായി ജസ്റ്റിസ് വാധ്വ കമ്മീഷനെ നിയമിക്കുകയും ചെയ്തു.
പാവപ്പെട്ട ഗോത്രവർഗ്ഗക്കാരെ സ്റ്റെയ്ൻസ് നിർബന്ധിച്ച് മതംമാറ്റുന്നു എന്ന തെറ്റിധാരണയാണ് അക്രമത്തിന് പ്രേരണയായതെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. തന്നിഷ്ടപ്രകാരമുള്ള മതംമാറ്റം വർഷങ്ങളായി ഗ്രാമീണർക്കിടയിൽ നടന്നിട്ടുണ്ടെങ്കിലും യാതൊരുവിധത്തിലും നിർബന്ധിതമായതോ പ്രലോഭനത്താലോ മതപരിവർത്തനം നടന്നിട്ടില്ലെന്ന് വാധ്വ കമ്മിഷനും വ്യക്തമായി രേഖപ്പെടുത്തി.
കോടതി വിധിയും ശിക്ഷയും
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ദാരാ സിങ്ങിനെ ഒരു വർഷത്തെ തിരച്ചിലിനൊടുവിൽ 2000 ജനുവരിയിലാണ് പൊലീസ് പിടികൂടുന്നത്. 2003ൽ സിബിഐ പ്രത്യേക കോടതി ദാരാ സിങ്ങിന് വധശിക്ഷയും മറ്റ് 12 പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചു.
2005ൽ ഒഡീഷ ഹൈക്കോടതി ദാരാ സിങ്ങിന്റെ വധശിക്ഷ ജീവപര്യന്തമായി ചുരുക്കി. ഈ കുറ്റകൃത്യം ക്രൂരമാണെങ്കിലും നിയമത്തിന്റെ ദൃഷ്ടിയിൽ 'അപൂർവ്വങ്ങളിൽ അപൂർവ്വം' എന്ന ഗണത്തിൽ പെടുത്താനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. കൃത്യമായ തെളിവുകളുടെ അഭാവത്തിൽ മറ്റ് 11 പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു.
ക്ഷമയുടെ ഉദാത്ത മാതൃക
ഗ്രഹാം സ്റ്റെയ്ൻസിന്റെ കൊലപാതകം, ആ ക്രൂരതയുടെ ആഴത്തിന്റെ പേരിൽ മാത്രമല്ല ഓർമ്മിക്കപ്പെടുന്നത്. മറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഗ്ലാഡിസ് സ്റ്റെയ്ൻസ് ലോകത്തിന് കാണിച്ചുകൊടുത്ത ക്ഷമയുടെ പേരിൽ കൂടിയാണ്.
തന്റെ ഭർത്താവിനെയും മക്കളെയും കൊന്നവരോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്നും താൻ അവരോട് പൂർണ്ണമായി ക്ഷമിക്കുന്നുവെന്നും അവർ പരസ്യമായി പ്രസ്താവിച്ചു. ദുരന്തത്തിന് ശേഷവും ഇന്ത്യയിൽ തന്നെ തുടർന്ന് കുഷ്ഠരോഗാശുപത്രിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനും അവർ തയ്യാറായി. ഗ്ലാഡിസിന്റെ മാനുഷിക മൂല്യങ്ങളെയും സമാധാന സന്ദേശത്തെയും മുൻനിർത്തി 2005ൽ സർക്കാർ പത്മശ്രീ നൽകി ആദരിച്ചിരുന്നു.
January 22, 1999. It was on this day that the world was shaken by the brutal killing of an Australian Christian missionary and his two young sons in India.
The three were burned alive after the van in which they were sleeping was locked from the outside and set on fire by a mob of around 50 people led by Dara Singh, then 37, allegedly associated with the Bajrang Dal. As in many such attacks of that period, the assailants justified their actions by accusing the missionary of religious conversion.
Twenty-six years later, the BJP government in Odisha has paved the way for Dara Singh's release. According to reports, the Odisha State Sentence Review Board has recommended his premature release based on his conduct in prison, before the completion of his sentence.
With Dara Singh's release, all those convicted in the Graham Staines murder case are expected to have been released from prison.