Kerala

സഭാനാഥനായി തിരുവഞ്ചൂർ; തിരഞ്ഞെടുപ്പ് രഹസ്യബാലറ്റിലൂടെ, ഇരിപ്പിടത്തിലേക്ക് ആനയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

ചരിത്രത്തില്‍ ആദ്യമായി മുന്ന് പേര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ച ഇത്തവണ 101 വോട്ടുകള്‍ നേടിയാണ് തിരുവഞ്ചൂരിന്റെ ജയം

Madism Desk

കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ചരിത്രത്തില്‍ ആദ്യമായി മുന്ന് പേര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ച ഇത്തവണ 101 വോട്ടുകള്‍ നേടിയാണ് തിരുവഞ്ചൂരിന്റെ ജയം. 35 വോട്ടുകൾ എസി മൊയ്തീനും മൂന്ന് വോട്ടുകൾ ബിബി ഗോപകുമാറും നേടി. ആർക്കും വോട്ട് ചോർച്ചയില്ല.

യുഡിഎഫിന് സഭയിൽ മൃഗീയ ഭൂരിപക്ഷമുള്ളതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടും എന്നുറപ്പായിരുന്നു. തങ്ങളുടെ രാഷ്ട്രീയനിലപാട് വ്യക്തമാക്കാനാണ് മറ്റ് മുന്നണികൾ സ്ഥാനാർഥികളെ നിർത്തിയത്.

രാവിലെ ഒൻപതിന് പ്രോടെം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഇരിപ്പിടം അനുസരിച്ചുള്ള വോട്ടെടുപ്പിൽ ആദ്യം മുഖ്യമന്ത്രി വിഡി സതീശൻ വോട്ട് ചെയ്തു.

വോട്ടെടുപ്പ് പൂർത്തിയായതോടെ മൂന്ന് സ്ഥാനാർഥികളുടെയും ഏജന്റുമാരുടെയും പ്രോടേം സ്പീക്കറുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് തിരുവഞ്ചൂരിനെ സ്പീക്കറുടെ ഇരിപ്പടത്തിലേക്ക് ആനയിച്ചു. പ്രോടേം സ്പീക്കർ ചുമതല ഒഴിഞ്ഞ് ജി.സുധാകരൻ പിൻവാങ്ങിയതോടെ സ്പീക്കറായി ചുമതലയേറ്റ് തിരുവഞ്ചൂർ.

ഇനി 23 മുതൽ 28 വരെ സഭ ചേരില്ല. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ജൂൺ ഒന്നിനാണ് ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്. ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിന് മേൽ ചർച്ച നടക്കും.

English Summary: The Speaker election for the 16th Legislative Assembly will be held today, with three candidates contesting for the first time in history. Thiruvanchoor Radhakrishnan is the UDF candidate, while former minister A. C. Moideen represents the LDF. The BJP has also entered the Speaker race for the first time, fielding B. B. Gopakumar.