Technology

അനുദിനം വളരുന്ന കള്ളപ്പണശൃംഖല; പൊലീസിന് തലവേദനയായി മ്യൂള്‍ അക്കൗണ്ടുകള്‍

സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട പണം കൈമാറ്റം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനുമായി ഉപയോഗിക്കുന്ന പതിനായിരക്കണക്കിന് അക്കൗണ്ടുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്

Madism Desk

രാജസ്ഥാനിലെ സൈബർ പൊലീസിന് വെല്ലുവിളിയായി മ്യൂൾ അക്കൗണ്ടുകൾ. സാധാരണ ബാങ്ക് അക്കൗണ്ടുകൾ ‘മ്യൂൾ അക്കൗണ്ടുകളായി’ ഉപയോഗിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട പണം കൈമാറ്റം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനുമായി ഉപയോഗിക്കുന്ന പതിനായിരക്കണക്കിന് അക്കൗണ്ടുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാൻ പൊലീസ് ആസ്ഥാനത്ത് നിന്നുള്ള സംസ്ഥാനതല കണക്കുകൾ പ്രകാരം, 2026 ജനുവരി ഒന്ന് മുതൽ ജൂലൈ 12 വരെ സംസ്ഥാനത്തുടനീളം 82,407 മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്.

ഇതേ കാലയളവിൽ പൊലീസ് 723 കേസുകൾ രജിസ്റ്റർ ചെയ്യുകയും 657 പേരെ അറസ്റ്റ് ചെയ്യുകയും 11,633 മ്യൂൾ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. പ്രശ്നം നേരിടുന്നതിനായി രാജസ്ഥാനിലുടനീളം പ്രത്യേക ഓപ്പറേഷനും നടത്തി. എന്നാൽ, സംഘടിത സൈബർ കുറ്റവാളികളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല ഈ പ്രശ്നം. പല കേസുകളിലും അറിവില്ലായ്മ കൊണ്ടോ സാമ്പത്തിക ആവശ്യം കാരണമോ സൈബർ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാൻ ആളുകൾ സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുന്നതായി രാജസ്ഥാൻ സൈബർ സെൽ ഡിഐജി ശാന്തനു കുമാർ പറഞ്ഞു. ചിലർ ഇത്തരം ആവശ്യങ്ങൾക്കായി മനഃപൂർവം അക്കൗണ്ട് വിവരങ്ങൾ കൈമാറുന്നതായും അദ്ദേഹം വ്യക്തമാക്കി.

സൈബർ തട്ടിപ്പ് നേരിട്ട് നടത്തിയിട്ടില്ലാത്ത ചിലർ പോലും പണത്തിന് വേണ്ടി തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പുകാരുടെ ഉപയോഗത്തിനായി മനഃപൂർവം കൈമാറിയിട്ടുണ്ട്. ഇവർ പിടിയിലായാൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുക്കുന്നത്, ശാന്തനു പറഞ്ഞു. 2008ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ 66D വകുപ്പ്, 2023ലെ ഭാരതീയ ന്യായ സംഹിതയിലെ 61(2), 318(4), 319(2) വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഈ രീതിയിലുള്ള ഇടപാടുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കാരണം, തട്ടിപ്പ് ഇടപാടിൽ ആദ്യം കണ്ടെത്തുന്ന ബാങ്ക് അക്കൗണ്ട് വലിയൊരു ശൃംഖലയിലെ ഒരു കണ്ണി മാത്രമായിരിക്കാം. ഇത്തരം അക്കൗണ്ടുകളിൽ നിന്ന് തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നവരിലേക്ക് പണം എത്തിയ വഴികൾ കണ്ടെത്താൻ നിരവധി ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും പരിശോധിക്കേണ്ടിവരും.

അടുത്തിടെ ഡൂംഗർപൂരിൽ പുറത്തുവന്ന സൈബർ തട്ടിപ്പ് കേസ് ഈ പ്രശ്നത്തിന്റെ പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഒന്നാണ്. ഏകദേശം 450 മ്യൂൾ അക്കൗണ്ടുകൾ ഉൾപ്പെട്ട ശൃംഖലയും ഏകദേശം 160 കോടി രൂപയുടെ സൈബർ തട്ടിപ്പ് ഇടപാടുകളും പൊലീസ് കണ്ടെത്തി.

ജില്ലയിലെ മ്യൂൾ അക്കൗണ്ട് ശൃംഖലയെക്കുറിച്ച് നടത്തിയ അന്വേഷണത്തിനിടെ, സർക്കാർ പദ്ധതികൾ, സൗജന്യ പാൻ കാർഡ്, സ്കോളർഷിപ്പ്, വായ്പ എന്നിവ വാഗ്ദാനം ചെയ്ത് പാവപ്പെട്ട തൊഴിലാളികളെയും കോളജ് വിദ്യാർഥികളെയും ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ പ്രേരിപ്പിച്ചതായി കണ്ടെത്തിയെന്ന് ഡൂംഗർപൂർ പൊലീസ് സൂപ്രണ്ട് മനീഷ് കുമാർ പറഞ്ഞു. പിന്നീട് ഈ അക്കൗണ്ടുകൾ സൈബർ കുറ്റകൃത്യ ശൃംഖലയിലെ അംഗങ്ങൾക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി.

മ്യൂൾ അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായം

“അക്കൗണ്ട് ഉടമകളുടെ വിശ്വാസം നേടിയെടുക്കാൻ ബാങ്ക് ജീവനക്കാരനായ കൗശൽ പ്രജാപത് സംഘത്തെ സഹായിച്ചതായാണ് കണ്ടെത്തൽ. അക്കൗണ്ടുകൾ തുറന്ന ശേഷം പാസ്‌ബുക്കുകൾ, ചെക്ക് ബുക്കുകൾ, ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിങ് വിവരങ്ങൾ എന്നിവ പ്രതികൾ കൈവശപ്പെടുത്തിയെന്നാണ് ആരോപണം. വിവിധ ബാങ്കുകളിലായി അക്കൗണ്ടുകൾ തുറക്കുകയും അവയുടെ വിവരങ്ങൾ ദുബായിലെയും കുവൈത്തിലെയും സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് കൈമാറുകയും ചെയ്തതായി കണ്ടെത്തി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളിൽ നിന്ന് ഓഹരി വിപണി, ക്രിപ്‌റ്റോകറൻസി, വാതുവയ്പ് തുടങ്ങിയ തട്ടിപ്പുകളിലൂടെ തട്ടിയെടുത്ത പണം സ്വീകരിക്കാനാണ് ഈ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നത്. ടെലിഗ്രാം വഴിയാണ് തട്ടിപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. തട്ടിയെടുത്ത പണം എടിഎമ്മുകളിലൂടെയും ചെക്കുകളിലൂടെയും പിൻവലിച്ചിരുന്നതായും, ചില സന്ദർഭങ്ങളിൽ ബാങ്ക് ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നതായും പൊലീസ് പറയുന്നു. തുടർന്ന് ലഭിച്ച കമ്മീഷൻ സംഘാംഗങ്ങൾക്കിടയിൽ വീതിച്ചുനൽകുകയും ചെയ്തിരുന്നു.

പ്രതികളിലൊരാളായ ഘൻശ്യാം കലാൽ 150 മുതൽ 200 വരെ മ്യൂൾ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചിരുന്നതായി സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. ദുബായിൽ നിന്നാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നും, അറസ്റ്റിലാകുന്നതിന് മുമ്പ് നേപ്പാൾ വഴി ഇന്ത്യയിലെത്തിയതായും പൊലീസ് വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പൊതുവെ പേരുകേട്ട സ്ഥലമല്ലാത്ത ഡൂംഗർപൂരിൽ ഇത്തരമൊരു കേസ് പുറത്തുവന്നത് പൊലീസിനെയും സർക്കാരിനെയും അക്ഷരാർഥത്തിൽ അമ്പരപ്പിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യ ശൃംഖലകളുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ഇതെന്നാണ് അധികൃതർ വിലയിരുത്തുന്നത്. രാജസ്ഥാനിലെ മറ്റ് മേഖലകളെ അപേക്ഷിച്ച് ബാർമർ ജില്ലയിൽ ആളുകൾ നേരിട്ട് സൈബർ തട്ടിപ്പുകളിൽ ഏർപ്പെടുന്നത് പൊതുവെ കുറവാണെങ്കിലും, മ്യൂൾ അക്കൗണ്ടുകളുടെ ഉപയോഗം വ്യാപകമാണ്. ബാർമർ സൈബർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ റാംജി റാം പറഞ്ഞു.

“2026ൽ മ്യൂൾ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് 10 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടു. ബാർമറിൽ ആളുകൾ നേരിട്ട് സൈബർ തട്ടിപ്പ് നടത്തുന്നതിൽ സജീവമായി ഏർപ്പെടുന്നില്ല. എന്നാൽ അവർ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുകയാണ്. ഉദയ്പൂർ, ജയ്പൂർ എന്നിവിടങ്ങളിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നുപോലും ഏജന്റുമാർ ബാർമറിലെത്തി 8,000 മുതൽ 10,000 രൂപ വരെ നൽകി ആളുകളിൽനിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും രേഖകളും ശേഖരിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

ചിലർക്ക് കുറച്ചുകാലത്തിന് ശേഷം അക്കൗണ്ട് രേഖകൾ തിരികെ ലഭിച്ചെങ്കിലും മറ്റുചിലർക്ക് അവ തിരികെ ലഭിച്ചിട്ടില്ല. ഇത്തരം ഏജന്റുമാരെക്കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്തുന്നതിനുള്ള നടപടികൾ സജീവമായി തുടരുകയാണ്. ഇത്തരം ശൃംഖലകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കൊപ്പം ബാങ്ക് അക്കൗണ്ട് ഉടമകളെയും കൂടുതൽ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ചില അക്കൗണ്ട് ഉടമകൾ ഇരകളായിരിക്കാം, അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവരായിരിക്കാം. എന്നാൽ പണത്തിന് വേണ്ടി സ്വന്തം ബാങ്ക് അക്കൗണ്ടുകൾ മനഃപൂർവം കൈമാറുന്നവരുടെ കേസുകളും അന്വേഷണത്തിൽ കണ്ടെത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നുത്.