വിഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ അടുത്ത അഞ്ച് വർഷത്തേക്ക് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന, വൻകിട പദ്ധതികൾ പലതുമുണ്ടായിരുന്നു. പക്ഷേ ഏവരുടെയും ശ്രദ്ധയാകർഷിച്ചതും വിവാദമായതും സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവാവധി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനമാണ്.
ആർത്തവസമയത്ത് സ്കൂൾ കുട്ടികൾക്ക് മൂന്ന് ദിവസത്തെ അവധി അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനമെത്തിയപ്പോൾ തന്നെ മുൻ ഡി.ജി.പി ആർ ശ്രീലേഖ, മുസ്ലിം ലീഗ് നേതാവ് നൂർബീന റഷീദ് എന്നിവരുൾപ്പടെ പരസ്യവിമർശനമുന്നയിച്ച് രംഗത്തെത്തി. കുട്ടികളുടെ സ്വകാര്യത നഷ്ടപ്പെടുമെന്നും ആർത്തവം പുറത്തറിഞ്ഞാൽ നാണക്കേടല്ലേ എന്നുമൊക്കെയുള്ള പിന്തിരിപ്പൻ പ്രതികരണങ്ങൾ.
ഇതിലേറ്റവും പ്രധാനവും അതീവഗുരുതരവുമായ പ്രതികരണം ആർത്തവാവധി കുട്ടികളുടെ സ്വകാര്യത നശിപ്പിക്കും എന്നുള്ളതായിരുന്നു. എന്ത് സ്വകാര്യതയാണ് ആർത്തവം നൽകുന്നത്? രഹസ്യസ്വഭാവം സൂക്ഷിക്കേണ്ട എന്ത് ബാധ്യതയാണ് ആർത്തവം പോലൊരു ജൈവപ്രക്രിയയ്ക്കുള്ളത്? ചോദിക്കുന്നത്, അധ്യാപകയും സാമൂഹികപ്രവർത്തകയുമായ എം.സുൽഫത്ത് ആണ്.
പുതുതലമുറയിലെ കുട്ടികൾ നെവർ മൈൻഡ് സമീപനത്തോടെ പീരിയഡ്സിനെ സമീപിക്കുമ്പോൾ, പഠിച്ചു വന്നത് പോലെ ആർത്തവസമയം ടാബൂ ആയി കൈകാര്യം ചെയ്യുകയാണ് മധ്യവയസ്കരും അതിന് മുകളിലേക്കുള്ള തലമുറയും.
അരിയിടിച്ച് കൊണ്ടിരിക്കെ പ്രസവിച്ച് വന്നു എന്നതിന്റെ ബാക്കി തന്നെയാണ്, ആർത്തവവേദന പറഞ്ഞ് സ്കൂളിൽ പോകാതിരുന്നിട്ടില്ല എന്നതും. പഠിച്ചത് പാടുക എന്നതായി മാത്രമേ ഈ സമീപനത്തെ കണക്കാക്കാനാവൂ എന്ന് സുൽഫത്ത് പറയുന്നു.
പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തുകയാണ് ആർത്തവാവധിയിലൂടെ എന്ന വാദവും സുൽഫത്ത് തള്ളിക്കളയുന്നുണ്ട്.
"ആർത്തവസമയത്തെ ബുദ്ധിമുട്ടുകളും വേദനയും പരിഗണിക്കുക എന്നതാണ് ആർത്തവാവധിയിലൂടെ ഉദ്ദേശിക്കുന്നത്. ആർത്തവത്തിൽ അങ്ങേയറ്റം ബുദ്ധിമുട്ടനുഭവിക്കുന്ന ഒരുപാട് കുട്ടികളുണ്ട്. അവരെ ഉദ്ദേശിച്ചാണ് ഇത്തരമൊരു അവധി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. അതിൽ പഴഞ്ചൻ ചിന്താഗതികളുടെ ആവശ്യമില്ല. കുട്ടികൾക്ക് ആവശ്യമായത് തന്നെയാണത്.
എന്തുകൊണ്ടാണ് ലീവ് എടുത്തത് എന്ന് ചോദിച്ചാൽ ആർത്തവമായത് കൊണ്ടാണ് എന്നിനി തലകുനിക്കാതെ തന്നെ പെൺകുട്ടികൾ പറയും. അതിനെ കൂടുതൽ ടാബു ആക്കുകയല്ല, മറിച്ച് എല്ലാ അർഥത്തിലും പരിഗണിക്കുകയാണ് ആർത്തവാവധിയിലൂടെ". സുൽഫത്ത് പറയുന്നു.
ആർത്തവാവധിയോട് തുറന്ന സമീപനമാണ് വേണ്ടത് എന്നായിരുന്നു അഭിഭാഷകയും സാമൂഹികപ്രവർത്തകയുമായ പിഎം ആതിരയുടെ അഭിപ്രായം. ആർത്തവാവധി ആർത്തവത്തെ പരിഗണിക്കലാണോ മൂടിവയ്ക്കലാണോ എന്ന ചോദ്യത്തിന്, അത് സമൂഹത്തിന്ർറെ സമീപനം ആശ്രയിച്ചിരിക്കും എന്നും ആതിര പറയുന്നു.
"ആർത്തവം ഒരു സാധാരണ ജൈവപ്രക്രിയയായി കണക്കാക്കാൻ കഴിയുന്ന തരത്തിലേക്ക് നമ്മുടെ സമൂഹം ഉയരേണ്ടതുണ്ട്. ആധുനിക സമൂഹമെന്ന് നാം കരുതുന്നയിടങ്ങളിലെല്ലാം അങ്ങനെ തന്നെയാണ് ആർത്തവം കണക്കാക്കപ്പെടുന്നത്. സ്ത്രീയെന്ന നിലയിൽ വളരെ സ്വാഭാവികമായി സംഭവിക്കാവുന്ന ജൈവപ്രക്രിയയായി തന്നെ ആർത്തവത്തെ കാണേണ്ടതുണ്ട്. ആർത്തവദിനങ്ങൾ പ്രയാസമേറിയവരാണെങ്കിൽ അവധി സ്വാഭാവികമായി മാറണം. ആ സമയത്ത് ലീവെടുക്കുന്നത് വലിയ പ്രശ്നമായി തോന്നേണ്ട കാര്യമില്ല. ആർത്തവം നോർമലൈസ് ചെയ്യാൻ അവധി സഹായിക്കുമെന്നും തോന്നുന്നുണ്ട്. ഒരു തുറന്ന സമീപനമാണ് ഈ വിഷയത്തിൽ വേണ്ടത്". അവർ കൂട്ടിച്ചേർക്കുന്നു.
English Summary: V.D. Satheesan government's first policy address outlined several major projects planned for the next five years. However, the announcement that drew the most attention—and sparked controversy—was the decision to introduce menstrual leave for schoolgirls.
Soon after the government announced three days of leave for school students during menstruation, former DGP R. Sreelekha and Muslim League leader Noorbeena Rasheed, among others, publicly criticized the move. Their objections included claims that the policy could compromise students' privacy and that revealing menstruation status could lead to embarrassment, drawing criticism as regressive responses.