

സൗദിയും ഉത്തരകൊറിയയും ചെയ്ത രണ്ട് കൊലപാതകങ്ങള്‍ പേട്രിയറ്റ് സിനിമയ്ക്ക് പശ്ചാത്തലമായോ?, സിനിമ ഒടിടിയില്‍ റിലീസ് ചെയ്തതിന് ശേഷം നെറ്റിസണ്‍സ് ചോദിക്കുന്നത് ഇതാണ്. വ്യവസ്ഥിതിയോട് സന്ധിയില്ലാത്ത യുദ്ധം ചെയ്യുന്ന വിമതനായ ഡോ. ഡാനിയല്‍ ജെയിംസിന്റെയും ഗവേഷകയും ഡാനിയലിന്റെ പങ്കാളിയുമായ ഡോ. ആയിഷ ഇഖ്ബാലിന്റെയും കഥാപാത്രങ്ങളെ രൂപപ്പെടുത്താന്‍ സുപ്രസിദ്ധമായ ഈ രണ്ട് കൊലപാതകങ്ങളില്‍ നിന്നുള്ള റഫറന്‍സുകളാണ് സ്വീകരിച്ചിരിക്കുന്നത്. കാരണം ഡാനിയലിന്റെയും ആയിഷയുടെയും ജീവിതത്തിന് ഈ യഥാര്‍ത്ഥ സംഭവങ്ങളുമായി അത്രമേല്‍ സാമ്യമുണ്ട്.
ഡാനിയല്‍ ജെയിംസ് ആയി മമ്മൂട്ടിയും ഡോ. ആയിശയായി സെറിന്‍ ഷിഹാബുമാണ് സ്‌ക്രീനില്‍ എത്തുന്നത്.
മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി, ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ കിം ജോങ് നാം എന്നിവരുടെ കൊലപാതകമാണ് ആ റഫറന്‍സുകള്‍. ആയിഷ എന്ന കഥാപാത്രത്തെ രൂപപ്പെടുത്താന്‍ ജമാല്‍ ഖഷോഗിയുടെ പങ്കാളി ഉള്‍പ്പെടെയുള്ള യഥാര്‍ത്ഥ ജീവിതത്തിലെ പോരാട്ടങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു എന്ന് സിനിമ കണ്ടാല്‍ മനസ്സിലാകും. വ്യക്തിപരമായ നഷ്ടത്തെ ആയിഷ ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള പോരാട്ടമാക്കി മാറ്റുന്നുണ്ട് സിനിമയില്‍. യഥാര്‍ഥത്തില്‍ ജമാല്‍ ഖഷോഗിയുടെ മരണത്തിന് ഉത്തരം തേടി അദ്ദേഹത്തിന്റെ പ്രതിശ്രുത വധു തുര്‍ക്കി ഗവേഷകയും അക്കാദമിക് വിദഗ്ദ്ധയുമായ ഹാറ്റിസ് സെന്‍ഗിസ് (ആയിഷ എന്നും പേരുണ്ട്) നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്. ലോകത്തെ ശക്തരായ നേതാക്കളില്‍ ഒരാളായ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അവര്‍ നിയമവഴിയേ പോരാടിയിട്ടുണ്ട്.
ഖഷോഗി വരുന്നതിന് തൊട്ടുമുമ്പ് റിയാദില്‍ നിന്ന് ഒരു പ്രത്യേക സ്വകാര്യ വിമാനത്തില്‍ 15 അംഗ സൗദി സുരക്ഷാ-ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ സംഘം (ഹിറ്റ് സ്‌ക്വാഡ്) ഇസ്താംബൂളില്‍ എത്തിയിരുന്നു. ഇതില്‍ ഫോറന്‍സിക് വിദഗ്ധരും ഉള്‍പ്പെട്ടിരുന്നു.
ജമാല്‍ ഖഷോഗി വധവും പേട്രിയറ്റ് സിനിമയും
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും രാഷ്ട്രീയ വിമര്‍ശകനുമായിരുന്നു ജമാല്‍ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ചാണ് വധിക്കപ്പെടുന്നത്. സൗദി അറേബ്യയിലെ വളരെ സ്വാധീനമുള്ള ഒരു കുടുംബത്തിലാണ് ജമാല്‍ ഖഷോഗി ജനിച്ചത്. അദ്ദേഹത്തിന്റെ മുത്തശ്ശന്‍ മുഹമ്മദ് ഖഷോഗി സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ വ്യക്തിഗത ഡോക്ടറായിരുന്നു. അന്താരാഷ്ട്ര ആയുധ വ്യാപാരിയായിരുന്ന അദ്‌നാന്‍ ഖഷോഗി അദ്ദേഹത്തിന്റെ അമ്മാവനാണ്.
സൗദി രാജകുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പ്രമുഖ സൗദി ദിനപത്രമായ 'അല്‍-വതന്റെ' ചീഫ് എഡിറ്ററായും സൗദി ഇന്റലിജന്‍സ് മേധാവിയായിരുന്ന തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്റെ ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2015-ല്‍ സല്‍മാന്‍ രാജാവ് അധികാരമേല്‍ക്കുകയും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയാവുകയും ചെയ്തതോടെ സൗദിയിലെ രാഷ്ട്രീയ സാഹചര്യം മാറി. വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്ന പുതിയ നയങ്ങളില്‍ പ്രതിഷേധിച്ച് 2017-ല്‍ ഖഷോഗി രാജ്യം വിട്ട് യുഎസിലേക്ക് താമസം മാറി. അവിടെ വെച്ച് 'ദി വാഷിംഗ്ടണ്‍ പോസ്റ്റില്‍' സൗദി ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അദ്ദേഹം നിരന്തരം കോളങ്ങള്‍ എഴുതാന്‍ തുടങ്ങി.
2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് ജമാല്‍ ഖഷോഗി കൊല്ലപ്പെടുന്നത്. തുര്‍ക്കി വംശജന്‍ കൂടിയായ അദ്ദേഹം ഹാറ്റിസ് സന്‍ഗിസിനെ വിവാഹം കഴിക്കുന്നതിനായുള്ള ഔദ്യോഗിക രേഖകള്‍ വാങ്ങാനാണ് സൗദി കോണ്‍സുലേറ്റില്‍ എത്തിയത്. ഖഷോഗി വരുന്നതിന് തൊട്ടുമുമ്പ് റിയാദില്‍ നിന്ന് ഒരു പ്രത്യേക സ്വകാര്യ വിമാനത്തില്‍ 15 അംഗ സൗദി സുരക്ഷാ-ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ സംഘം (ഹിറ്റ് സ്‌ക്വാഡ്) ഇസ്താംബൂളില്‍ എത്തിയിരുന്നു. ഇതില്‍ ഫോറന്‍സിക് വിദഗ്ധരും ഉള്‍പ്പെട്ടിരുന്നു. ഖഷോഗി കോണ്‍സുലേറ്റിനുള്ളില്‍ പ്രവേശിച്ചയുടന്‍ അദ്ദേഹത്തെ മാരകമായ മയക്കുമരുന്ന് കുത്തിവെച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഫോറന്‍സിക് വിദഗ്ധനായ ഡോ. സ്വലാഹ് അല്‍-തുബൈഗിയുടെ നേതൃത്വത്തില്‍ ഖഷോഗിയുടെ മൃതദേഹം കഷണങ്ങളാക്കി മുറിച്ചു. ഈ അവശിഷ്ടങ്ങള്‍ വലിയ ബാഗുകളിലാക്കി കോണ്‍സുലേറ്റില്‍ നിന്നും പുറത്തേക്ക് കടത്തി. ഖഷോഗിയുടെ ഭൗതികശരീരം ഇന്നുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കോണ്‍സുലേറ്റിനുള്ളില്‍ തുര്‍ക്കിഷ് ഇന്റലിജന്‍സ് രഹസ്യമായി സ്ഥാപിച്ചിരുന്ന മൈക്രോഫോണുകളില്‍ കൊലപാതകത്തിന്റെ ഭീതിജനകമായ ഓഡിയോ റെക്കോര്‍ഡുകള്‍ പതിഞ്ഞിരുന്നു. തുര്‍ക്കി സര്‍ക്കാര്‍ ഈ തെളിവുകള്‍ പുറത്തുവിട്ടതോടെയാണ് അന്താരാഷ്ട്ര സമൂഹം ഞെട്ടി. മുഹമ്മദ് ബിന്‍ സല്‍മാന്റെ നേരിട്ടുള്ള ഉത്തരവോ അനുമതിയോ ഇല്ലാതെ ഇത്രയും വലിയൊരു ഓപ്പറേഷന്‍ നടക്കില്ലെന്ന് സിഐഎ കണ്ടെത്തുകയും ചെയ്തു.
സിനിമയില്‍ ഫറാഹ വിമാനത്താവളത്തിലെ ബാത്ത്‌റൂമില്‍ വെച്ച് ഡാനിയലിനെ കാണാതാവുന്നതും എന്നാല്‍ സിസിടിവിയില്‍ അദ്ദേഹം പുറത്തേക്ക് പോകുന്നതായി കാണിക്കുന്നതുമായ രംഗം ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ കൃത്യമായി ഓര്‍മ്മിപ്പിക്കുന്നതാണ്.
തുടക്കത്തില്‍ ഖഷോഗി സുരക്ഷിതമായി കോണ്‍സുലേറ്റ് വിട്ടുപോയി എന്നാണ് സൗദി വാദിച്ചത്. എന്നാല്‍ തെളിവുകള്‍ ശക്തമായതോടെ, കോണ്‍സുലേറ്റിനുള്ളില്‍ വെച്ചുണ്ടായ കൈയാങ്കളിക്കിടയില്‍ അബദ്ധത്തില്‍ സംഭവിച്ച മരണമാണെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. തുടര്‍ന്ന് ഈ കേസില്‍ ഉള്‍പ്പെട്ട ചില ഉദ്യോഗസ്ഥരെ സൗദി കോടതി വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തുവെങ്കിലും ആഗോളതലത്തില്‍ ഈ വിചാരണ ഒരു നാടകമായാണ് വിലയിരുത്തപ്പെട്ടത്.
ഡാനിയല്‍ ജെയിംസിനെ പോലെ, അമേരിക്കന്‍ ജീവിതത്തിലേക്ക് കടന്ന ഖഷോഗിയും തൊപ്പികള്‍ ധരിച്ചിരുന്നു. സിനിമയില്‍ ഫറാഹ വിമാനത്താവളത്തിലെ ബാത്ത്‌റൂമില്‍ വെച്ച് ഡാനിയലിനെ കാണാതാവുന്നതും എന്നാല്‍ സിസിടിവിയില്‍ അദ്ദേഹം പുറത്തേക്ക് പോകുന്നതായി കാണിക്കുന്നതുമായ രംഗം ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തെ കൃത്യമായി ഓര്‍മ്മിപ്പിക്കുന്നതാണ്. ഖഷോഗി കോണ്‍സുലേറ്റ് വിട്ടുപോയി എന്ന് വരുത്തിതീര്‍ക്കാന്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങളും തൊപ്പിയും ധരിപ്പിച്ച ഒരു ബോഡി ഡബിളിനെ (സൗദി ഓപ്പറേറ്റീവ്) സൗദി ഭരണകൂടം ഇസ്താംബൂളിലെ തെരുവുകളിലൂടെ നടത്തിച്ചിരുന്നു. ഖഷോഗി മരിച്ചിട്ടില്ലെന്ന് വരുത്തിതീര്‍ക്കാന്‍ സൗദി ഭരണകൂടം പ്രയോഗിച്ച ബുദ്ധിയാണിത്.
ഹാറ്റിസ് സെന്‍ഗിസിന്റെ പോരാട്ടം, ആയിഷയുടെയും
കോണ്‍സുലേറ്റില്‍ കൊലപാതകം നടക്കുമ്പോള്‍ ഹാറ്റിസ് സന്‍ഗിസ് പുറത്തുകാത്തിരിപ്പുണ്ടായിരുന്നു. പിന്നീട് ജമാല്‍ തിരിച്ചുവന്നിട്ടില്ലെന്ന് അവര്‍ വിളിച്ചുപറഞ്ഞു. സൗദി ഭരണകൂടത്തിന്റെ ഭീഷണികളെ വകവെക്കാതെ, ഖഷോഗിയുടെ കൊലപാതകത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ അവര്‍ ലോകമെമ്പാടുമുള്ള വേദികളെ ഉപയോഗിച്ചു. ഖഷോഗിയുടെ വധത്തെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അവര്‍ ഐക്യരാഷ്ട്രസഭ സഭയെ സമീപിച്ചു. ഇതിന്റെ ഫലമായി യുഎന്‍ പ്രത്യേക പ്രതിനിധി ആഗ്‌നസ് കാലമാര്‍ഡിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയും കൊലപാതകത്തില്‍ സൗദിക്ക് വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. സാമ്പത്തിക-രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ലോകരാജ്യങ്ങള്‍ ഈ കൊലപാതകം മറക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും ഹാറ്റിസ് അതിനെതിരെ ശബ്ദമുയര്‍ത്തി. ജി20 ഉച്ചകോടി പോലുള്ള അന്താരാഷ്ട്ര വേദികളില്‍ പങ്കെടുക്കുന്ന ലോകനേതാക്കള്‍ സൗദി കിരീടാവകാശിയെ ബഹിഷ്‌കരിക്കണമെന്ന് അവര്‍ പരസ്യമായി ആവശ്യപ്പെട്ടു.
ഖഷോഗിയുടെ ജീവിതവും അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനകളും തുറന്നുകാട്ടുന്ന 'ദി ഡിസിഡന്റ്' എന്ന പ്രശസ്തമായ ഡോക്യുമെന്ററി സിനിമയുടെ നിര്‍മ്മാണത്തില്‍ ഹാറ്റിസ് പ്രധാന പങ്കുവഹിച്ചു. ഓസ്‌കാര്‍ ജേതാവായ ബ്രയാന്‍ ഫോഗല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ കൊലപാതകത്തിന്റെ ഭീതിജനകമായ വിവരങ്ങള്‍ അവര്‍ ലോകത്തിന് മുന്നിലെത്തിച്ചു. സോഷ്യല്‍ മീഡിയയിലൂടെയും അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെയും 'ജസ്റ്റിസ് ഫോര്‍ ജമാല്‍' എന്ന പേരില്‍ അവര്‍ ശക്തമായ ഒരു കാമ്പയ്ന്‍ നയിച്ചു. പത്രപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാനും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനും ആഗോളതലത്തില്‍ പൊതുജനപിന്തുണ സമാഹരിക്കാന്‍ ഈ കാമ്പയ്‌നിലൂടെ അവര്‍ക്ക് സാധിച്ചു.
യുഎന്‍ രാസായുധമായി പ്രഖ്യാപിച്ച് നിരോധിച്ച 'വിഎക്‌സ് നേര്‍വ് ഏജന്റ്' (VX Nerve Agent) എന്ന മാരക വിഷമായിരുന്നു അത്. തൊലിപ്പുറത്ത് വീണാല്‍ മിനിറ്റുകള്‍ക്കകം നാഡീവ്യൂഹത്തെ തകര്‍ക്കാന്‍ കെല്‍പ്പുള്ള ഒന്നാണിത്. ദ്രാവകം മുഖത്ത് പുരണ്ട് 15-20 മിനിറ്റുകള്‍ക്കകം കിം ജോങ് നാം മരണപ്പെട്ടു.
ഈ കഠിനമായ ജീവിതയാത്രയായിരിക്കാം മഹേഷ് നാരായണന്റെ സിനിമയിലെ കഥാപാത്രത്തിന് ഏറ്റവും വലിയ പ്രചോദനമായിട്ടുണ്ടാവുക. മാത്രമല്ല, ഹാറ്റിസിന്റെ വസ്ത്രധാരണ രീതി, നിഖാബ് ധരിക്കുന്ന സ്‌റ്റൈല്‍, കണ്ണടകള്‍ എല്ലാം ഡോ. ആയിഷ അതേപടി പകര്‍ത്തിയിട്ടുണ്ട്. ഡാനിയലിനും ആയിഷയ്ക്കും ഇടയിലെ പ്രായവ്യത്യാസം പോലും ഖഷോഗിയുടെയും ഹാറ്റിസിന്റെയും പ്രായവ്യത്യസങ്ങള്‍ക്ക് സമാനമാണ്.
കിം ജോങ് നാം കൊലപാതകം
ഫറാഹ വിമാനത്താവളത്തില്‍ വെച്ച് കെമിക്കല്‍ ലോഷന്‍ മുഖത്ത് തേച്ചാണ് ഡാനിയലിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത്. പ്രാങ്ക് വീഡിയോ ചിത്രീകരിക്കാന്‍ വേണ്ടി എന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു സര്‍ക്കാര്‍ ഏജന്റ് രണ്ട് യുവതികളെ ഉപയോഗിച്ചാണ് സിനിമയില്‍ ഈ കൃത്യം നിര്‍വഹിക്കുന്നത്. ഈ സംഭവമാണ് കിം ജോങ് നാമിന്റെ കൊലപാതകത്തില്‍ നിന്നും കടംകൊണ്ടത്. 2017 ഫെബ്രുവരി 13-ന് മലേഷ്യയിലെ ക്വാലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് കിം ജോങ് നാം കൊലപ്പെടുന്നത്. മക്കാവോയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയതായിരുന്നു അദ്ദേഹം. വിമാനത്താവളത്തിലെ സെല്‍ഫ് ചെക്ക്-ഇന്‍ കൗണ്ടറിന് മുന്നില്‍ നില്‍ക്കുകയായിരുന്ന നാമിന്റെ അടുത്തേക്ക് രണ്ട് യുവതികള്‍ കടന്നുവന്ന് അദ്ദേഹത്തിന്റെ മുഖത്ത് മാരകമായ ഒരു ദ്രാവകം പുരട്ടി. സിതി ഐസ്യ (ഇന്തോനേഷ്യ), ദോണ്‍ തി ഹുഓങ് (വിയറ്റ്‌നാം) എന്നിവരായിരുന്നു ആ യുവതികള്‍.
പ്രാങ്ക് വീഡിയോ ചിത്രീകരണത്തിന്റെ ഭാഗമായാണ് തങ്ങള്‍ ഇത് ചെയ്തതെന്നാണ് യുവതികള്‍ കരുതിയത്. ഒരു റിയാലിറ്റി ഷോയ്ക്ക് വേണ്ടി ആളുകളെ പറ്റിച്ച് മുഖത്ത് ലോഷന്‍ തേക്കുന്ന പരിപാടിയാണെന്ന് പറഞ്ഞ് ചിലര്‍ തങ്ങളെ ഇതിനായി പണം നല്‍കി ചട്ടംകെട്ടുകയായിരുന്നു എന്ന് അവര്‍ പിന്നീട് വെളിപ്പെടുത്തി. യുഎന്‍ രാസായുധമായി പ്രഖ്യാപിച്ച് നിരോധിച്ച 'വിഎക്‌സ് നേര്‍വ് ഏജന്റ്' (VX Nerve Agent) എന്ന മാരക വിഷമായിരുന്നു അത്. തൊലിപ്പുറത്ത് വീണാല്‍ മിനിറ്റുകള്‍ക്കകം നാഡീവ്യൂഹത്തെ തകര്‍ക്കാന്‍ കെല്‍പ്പുള്ള ഒന്നാണിത്. ദ്രാവകം മുഖത്ത് പുരണ്ട് 15-20 മിനിറ്റുകള്‍ക്കകം കിം ജോങ് നാം മരണപ്പെട്ടു. യുവതികള്‍ക്ക് വിഷം കൈമാറിയത് വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന നാല് ഉത്തരകൊറിയന്‍ ഏജന്റുമാരായിരുന്നു. കൊലപാതകം നടന്നയുടന്‍ തന്നെ ഇവര്‍ മലേഷ്യ വിട്ട് ഉത്തരകൊറിയയിലേക്ക് കടന്നു.
കിം ജോങ് ഉന്നിന്റെ പിതാവായ കിം ജോങ് ഇല്ലിന്റെ മൂത്ത മകനായിരുന്നു കിം ജോങ് നാം. ഒരു കാലത്ത് ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരിയാകുമെന്ന് കരുതിയിരുന്ന ആളായിരുന്നു അദ്ദേഹം. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളോടും ചൈനയോടും അനുകൂല നിലപാടുള്ള ആളായതിനാലും ഉത്തരകൊറിയന്‍ ഭരണകൂടത്തെ പരസ്യമായി വിമര്‍ശിച്ചതിനാലും കിം ജോങ് ഉന്നിന് അദ്ദേഹം എപ്പോഴും ഒരു രാഷ്ട്രീയ ഭീഷണിയായിരുന്നു. തന്റെ അധികാരത്തിന് ഭാവിയില്‍ ഒരു വെല്ലുവിളിയാകാതിരിക്കാന്‍ കിം ജോങ് ഉന്‍ തന്നെ മുന്‍കൈ എടുത്ത് നടത്തിയതാണ് ഈ കൊലപാതകമെന്നാണ് അന്താരാഷ്ട്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ വിലയിരുത്തുന്നത്.
തുടക്കത്തില്‍ യുവതികള്‍ക്കുമെതിരെ മലേഷ്യന്‍ കോടതി കൊലക്കുറ്റം ചുമത്തിയെങ്കിലും, തങ്ങള്‍ അറിയാതെ ഒരു ഗൂഢാലോചനയുടെ ഇരകളാവുകയായിരുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പിന്നീട് ഇരുവരെയും വിട്ടയച്ചു. കൊലപാതകം ആസൂത്രണം ചെയ്ത ഉത്തരകൊറിയന്‍ നയതന്ത്രജ്ഞരെ വിട്ടുകിട്ടാന്‍ മലേഷ്യ ശ്രമിച്ചെങ്കിലും ഉത്തരകൊറിയ അത് ശക്തമായി നിഷേധിച്ചു. ഇതേച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വര്‍ഷങ്ങളോളം വഷളാവുകയുണ്ടായി.
രാജ്യസുരക്ഷയ്ക്കായി രൂപപ്പെടുത്തിയ ഒരു സോഫ്റ്റ്വെയര്‍ പില്‍ക്കാലത്ത് സാധാരണക്കാരുടെ സ്വകാര്യതയ്ക്ക് ഭീഷണിയാവുകയും കോര്‍പ്പറേറ്റുകള്‍ അത് ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന ഡിജിറ്റല്‍ കാലത്തെ ഗൗരവകരമായ പ്രമേയമാണ് പേട്രിയറ്റ് സിനിമ കൈകാര്യം ചെയ്തത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമ ബോക്‌സ് ഓഫീസില്‍ മോശം പ്രകടനം കാഴ്ചവെച്ചെങ്കിലും ഡാറ്റാ സ്വകാര്യതയും അതിന്റെ ലംഘനത്തിന്റെ പ്രത്യാഘാതങ്ങളും പറയാന്‍ ഒരുപരിധിവരെ സിനിമയ്ക്കായി. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രന്‍, രാജീവ് മേനോന്‍, നയന്‍താര, രേവതി എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Following its OTT release, viewers have begun identifying striking parallels between Patriot and two high-profile international assassination cases: the killing of Saudi journalist Jamal Khashoggi and the assassination of Kim Jong Nam, the half-brother of North Korean leader Kim Jong Un. The film’s central characters, Dr. Daniel James and Dr. Aisha Iqbal, appear to draw inspiration from real-life figures connected to these events.