Edu-Career

യുദ്ധം തകര്‍ക്കുന്നത് മലയാളി വിദ്യാര്‍ത്ഥികളുടെ വിദേശപഠന സ്വപ്നങ്ങള്‍; 'എപ്പിക് ഫ്യൂറി' വരുത്തിവെച്ച ദുരന്തം

കേരളം, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ വീടും പുരയിടവും പണയപ്പെടുത്തിയും ഗള്‍ഫ് സമ്പാദ്യം കൂട്ടിവെച്ചും മക്കള്‍ക്കായി എടുത്ത വിദേശപഠന ലോണുകളുടെ കണക്കുകൂട്ടലുകളാണ് യുദ്ധത്തോടെ തെറ്റിയിരിക്കുന്നത്

Mathu Sajeevan

യുണൈറ്റഡ് സ്റ്റേറ്റ്‌സ് - ഇസ്രായേല്‍ സംയുക്ത സൈനിക നീക്കമായ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ മാത്രമല്ല മാറ്റിമറിച്ചത്. കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമ്പത്തിക-വിദ്യാഭ്യാസ ആസൂത്രണങ്ങളെക്കൂടിയാണ്.

യുദ്ധത്തെത്തുടര്‍ന്ന് ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, ജോര്‍ദാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, യു.എ.ഇ, ലെബനന്‍, സൗദി അറേബ്യയുടെ തെക്കന്‍ മേഖലകള്‍ എന്നിവടങ്ങളിലെ വ്യോമപാതകള്‍ കൂട്ടത്തോടെ അടയ്ക്കപ്പെടുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. കേവലം നാല് ദിവസത്തിനുള്ളില്‍ ഏഴ് ഗള്‍ഫ് വിമാനത്താവളങ്ങളിലായി ഇരുപത്തിയൊന്നായിരത്തിലധികം (21,000) സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പോലും ആവര്‍ത്തിച്ച് അടിയന്തരാവസ്ഥയിലേക്ക് നീങ്ങി. ഈ വ്യോമയാന തകര്‍ച്ചയ്ക്ക് പിന്നില്‍ രാജ്യം ഇതുവരെ തിരിച്ചറിയാത്ത ഒരു വലിയ ദുരന്തമുണ്ട്; വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന പതിമൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യാത്രാമാര്‍ഗ്ഗങ്ങളാണ് ഇതോടെ ഇല്ലാതായത്.

കേരളം, പഞ്ചാബ്, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സാധാരണ കുടുംബങ്ങള്‍ തങ്ങളുടെ വീടും പുരയിടവും പണയപ്പെടുത്തിയും ഗള്‍ഫ് സമ്പാദ്യം കൂട്ടിവെച്ചും മക്കള്‍ക്കായി എടുത്ത വിദേശപഠന ലോണുകളുടെ കണക്കുകൂട്ടലുകളാണ് ഈ യുദ്ധത്തോടെ തെറ്റിയിരിക്കുന്നത്. ഇന്ത്യ സ്വന്തമായി നിയന്ത്രിക്കാത്ത ഒരു വിദേശ യാത്രാ ഇന്‍ഫ്രാസ്ട്രക്ചറിനെ ആശ്രയിച്ചാണ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖല നിലകൊള്ളുന്നത് എന്ന കടുത്ത യാഥാര്‍ത്ഥ്യമാണ് ഈ പ്രതിസന്ധി തുറന്നുകാട്ടുന്നത്.

യാത്രാ ഭൂപടത്തിലെ മാറ്റവും ടിക്കറ്റ് നിരക്കിലെ കൊള്ളയും

ഇന്ത്യന്‍ വിമാനത്താവളങ്ങളെ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ സര്‍വ്വകലാശാലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികളാണ് ദുബായ്, ദോഹ, അബുദാബി എന്നീ ഗള്‍ഫ് ഹബ്ബുകള്‍. യുദ്ധ പശ്ചാത്തലത്തില്‍ ലുഫ്താന്‍സ, എയര്‍ ഫ്രാന്‍സ്-കെ.എല്‍.എം, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേസ് എന്നിവര്‍ക്ക് തങ്ങളുടെ റൂട്ടുകള്‍ കോക്കസസ്, മധ്യേഷ്യ എന്നീ ഇടുങ്ങിയ പാതകളിലേക്ക് മാറ്റേണ്ടി വന്നു.

ഇറാനിയന്‍ വ്യോമപാത ഒഴിവാക്കിയുള്ള ഈ പുതിയ റൂട്ടുകള്‍ കാരണം യാത്രാസമയം രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ വര്‍ദ്ധിക്കുകയും ഇന്ധനച്ചെലവ് ഇരുപത് മുതല്‍ മുപ്പത് ശതമാനം (20-30%) വരെ ഉയരുകയും ചെയ്തു. ഈ അധികച്ചെലവ് മുഴുവന്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത് വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്കില്‍ നിന്നാണ്. അഡ്മിഷന്‍ സീസണില്‍ ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നത് ആദ്യമായി വിദേശത്തേക്ക് തനിയെ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളെയും അവരുടെ വിദ്യാഭ്യാസ വായ്പകളെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു.

ഗള്‍ഫ് പണവും വിദേശപഠനവും തമ്മിലുള്ള അദൃശ്യ ബന്ധം

ഗള്‍ഫ് മേഖല കേവലം ഒരു യാത്രാമാര്‍ഗ്ഗം മാത്രമല്ല, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്. യു.എ.ഇ-യിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രം 2024-25 കാലയളവില്‍ അന്‍പത്തിയേഴായിരം (57,000) പുതിയ വിദ്യാര്‍ത്ഥികളാണ് ചേര്‍ന്നത്, ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

വിദേശത്ത് പഠിക്കുന്ന ആകെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നാലിലൊന്നും ഗള്‍ഫ് മേഖലയിലാണ് ഉള്ളത്. ഇതിനേക്കാള്‍ ഉപരിയായി, ഇന്ത്യയിലേക്ക് വരുന്ന വിദേശ പണത്തിന്റെ (Remittance) വലിയൊരു പങ്ക് വിദേശപഠനത്തിനായി നേരിട്ടാണ് വിനിയോഗിക്കപ്പെടുന്നത്. 2024-ല്‍ ഇന്ത്യക്ക് ലഭിച്ച റെക്കോര്‍ഡ് തുകയായ 129 ബില്യണ്‍ യു.എസ് ഡോളര്‍ പ്രവാസപ്പണത്തില്‍ മുപ്പത്തിയെട്ട് ശതമാനവും (38%) സംഭാവന ചെയ്തത് ജി.സി.സി (ഏഇഇ) രാജ്യങ്ങളാണ്; ഇതില്‍ യു.എ.ഇ-യുടെ പങ്ക് മാത്രം പത്തൊമ്പത് ദശാംശം രണ്ട് ശതമാനമാണ് (19.2%).

ആഭ്യന്തര വിദ്യാഭ്യാസ രംഗത്തെ പോരായ്മകള്‍

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ കടുത്ത സീറ്റ് ക്ഷാമമാണ് വിദ്യാര്‍ത്ഥികളെ വിദേശത്തേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. 2024-ലെ നീറ്റ് പരീക്ഷ എഴുതിയത് ഇരുപത്തിമൂന്ന് ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ്, എന്നാല്‍ ലഭ്യമായ ആകെ എം.ബി.ബി.എസ് സീറ്റുകള്‍ വെറും ഒരു ലക്ഷത്തി ഒമ്പതിനായിരം മാത്രമാണ്. ഇവിടെ സീറ്റ് ലഭിക്കാത്തവരാണ് ബിഷ്‌കെക്, തിബിലിസി, മനില, താഷ്‌കെന്റ് തുടങ്ങിയ വിദേശ നഗരങ്ങളിലെ മെഡിക്കല്‍ കോളേജുകളെ ആശ്രയിക്കുന്നത്. എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, റിസര്‍ച്ച് മേഖലകളിലും ഇതേ അവസ്ഥയാണ്.

ദേശീയ വിദ്യാഭ്യാസ നയം വിദേശ സര്‍വ്വകലാശാലകളുടെ ബ്രാഞ്ചുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും, നിലവില്‍ മൂന്ന് ക്യാമ്പസുകള്‍ മാത്രമാണ് പ്രവര്‍ത്തനമാരംഭിച്ചത്. വിദേശത്തുനിന്നും ഐ.ടി, സ്റ്റെം ബിരുദധാരികള്‍ തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ആഭ്യന്തര വിപണിയില്‍ സൃഷ്ടിക്കാന്‍ ഇന്ത്യക്ക് ഇനിയും സാധിച്ചിട്ടില്ല.

നയതന്ത്ര തലത്തിലെ അടിയന്തര ഇടപെടല്‍ അനിവാര്യം

ഇന്ത്യയും ഇസ്രായേലും യു.എ.ഇയും യു.എസും ഉള്‍പ്പെടുന്ന I2U2 കൂട്ടായ്മ, ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) തുടങ്ങിയ നയതന്ത്ര വേദികളില്‍ ഇനിമുതല്‍ കേവലം ബിസിനസ്സ് മാത്രമല്ല, ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും പ്രവാസികളുടെയും സുരക്ഷയും വിദ്യാഭ്യാസ ഇന്‍ഫ്രാസ്ട്രക്ചറും പ്രധാന ചര്‍ച്ചാവിഷയമാക്കേണ്ടതുണ്ട്.

വിദേശപഠനം എന്നത് കേവലം റാങ്കിംഗിന്റെയോ അന്തസ്സിന്റെയോ മാത്രം പ്രശ്‌നമല്ല, മറിച്ച് അത് അന്താരാഷ്ട്ര വ്യോമപാതകള്‍, ലേബര്‍ മാര്‍ക്കറ്റുകള്‍, കറന്‍സി മൂല്യം, നയതന്ത്ര ബന്ധങ്ങള്‍ എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പശ്ചിമേഷ്യയിലെയും വടക്കന്‍ അറ്റ്‌ലാന്റിക് മേഖലയിലെയും സ്ഥിരതയെ ആശ്രയിച്ചാണ് ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ ഭാവി നിലകൊള്ളുന്നത് എന്ന യാഥാര്‍ത്ഥ്യമാണ് 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' തുറന്നുകാട്ടുന്നത്.

English Summary: Even the world's busiest airport, Dubai International Airport, has repeatedly been pushed toward emergency conditions. Behind this disruption in global aviation lies a much larger crisis that has received little attention: the travel routes of more than 1.3 million Indian students studying at foreign universities have been severely affected.

For countless middle-class families in states such as Kerala, Punjab, Andhra Pradesh, and Tamil Nadu, the war has upended carefully laid financial plans. Many had mortgaged their homes, pooled years of Gulf earnings, and taken substantial education loans to fund their children's overseas studies. Those calculations are now being thrown into disarray by the conflict.