അമേരിക്കൻ പ്രസിഡന്റായി രണ്ടാം ടേമിൽ ട്രംപ് എത്തിയപ്പോൾ നെതന്യാഹുവിന് ഒരു കരുത്തുറ്റ സഖ്യകക്ഷിയായി എന്ന് സമാധാനിച്ചിരുന്നു കുറച്ച് പേരെങ്കിലും. അത് സത്യവുമായിരുന്നു.
ഇസ്രായേലിനോട് ഇത്രയേറെ അനുകൂല നിലപാടെടുത്ത ഒരു പ്രസിഡന്ർറ് യുഎസിന്റെ ചരിത്രത്തിൽ വേറെ കാണില്ല എന്ന് തന്നെ പറയാം. ഇറാൻ യുദ്ധത്തിൽ ഇസ്രായേലിനൊപ്പം നിഴലുപോലെയാണ് യു.എസ് ഉണ്ടായിരുന്നത്. ഇസ്രായേലിന്റെ എല്ലാ കാട്ടിക്കൂട്ടലിനുമൊപ്പം നിന്നു അമേരിക്ക. ഐഡിഎഫിന്റെ അതിരുവിട്ട നടപടികളെയെല്ലാം ഒരു ദാക്ഷിണ്യവുമില്ലാതെ ന്യായീകരിച്ചു. പക്ഷേ കഴിഞ്ഞ രണ്ട് മാസമായി നടക്കുന്ന കുറച്ച് സംഭവവികാസങ്ങൾ, ഇരുകൂട്ടരുടെയും ബന്ധത്തിൽ വിള്ളലുണ്ടായോ എന്ന സംശയം അധികരിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസം ലെബനൻ വിഷയത്തിൽ നെതന്യാഹുവിനെ ഫോണിലൂടെ ട്രംപ് കണക്കിന് ശകാരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലെബനനിലെ ഇസ്രായേൽ കടന്നുകയറ്റത്തെ തുടർന്ന് യുഎസുമായുള്ള ചർച്ചകൾ നിർത്തിവയ്ക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ സംഭവം.
അമേരിക്കൻ വാർത്താ വെബ്‌സൈറ്റായ ആക്സിയോസ് റിപ്പോർട്ട് പ്രകാരം, ജൂൺ 1-ന് നടന്ന ഫോൺ സംഭാഷണത്തിനിടെ ഇസ്രയേൽ ലെബനനിലെ സൈനിക നടപടികൾ വ്യാപിപ്പിക്കുമെന്നും ബെയ്‌റൂട്ടിൽ ആക്രമണം നടത്തുമെന്നും ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ട്രംപ് നെതന്യാഹുവിനോട് രൂക്ഷമായി പ്രതികരിച്ചു എന്നാണ് വിവരം. മേഖലയിലെ അമേരിക്കയുടെ വിശാലമായ താൽപര്യങ്ങളെ അപകടത്തിലാക്കുന്നതിന് ട്രംപ് നെതന്യാഹുവിനെ കുറ്റപ്പെടുത്തിയെന്നും, കൂടുതൽ സംഘർഷം സൃഷ്ടിച്ചാൽ ഇസ്രയേൽ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഒറ്റപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.
നിങ്ങൾക്ക് ഭ്രാന്താണെന്നാണ് ട്രംപ് നെതന്യാഹുവിനോട് പറഞ്ഞത്. താനില്ലായിരുന്നെങ്കിൽ ഇതിനോടകം ജയിലായിരുന്നേനെ എന്നും എല്ലാവർക്കും നിങ്ങളെ വെറുപ്പാണെന്നുമൊക്കെ നെതന്യാഹുവിനോട് ട്രംപ് തുറന്നടിച്ചു.
വിമർശനത്തിനുപയോഗിച്ച ഭാഷ കൊണ്ടുതന്നെ ഈ സംഭാഷണം നിർണായകമാണെന്നിരിക്കെ, ട്രംപ് ഭരണത്തിലേറിയതിൽ പിന്നെ ഇതാദ്യമായാണ് ഇസ്രായേലിന്റെ നയങ്ങളോട് വിരുദ്ധമായി അമേരിക്കയുടെ ഒരു നിലപാടെത്തുന്നത് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.
പുകയുന്നതെന്ത്?
ട്രെപിനെയും നെതന്യാഹുവിനെയും പോലെ അത്രയും ദൃഢമായ ആത്മബന്ധം ഇതുവരെ മറ്റൊരു അമേരിക്കൻ പ്രസിഡന്റും ഇസ്രായേൽ പ്രധാനമന്ത്രിയും കാഴ്ചവച്ചിട്ടില്ല. അമേരിക്കൻ പ്രസിഡന്റായുള്ള ആദ്യ ടേമിൽ ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചിരുന്നു. ഇസ്രായേലിലെ യു.എസ് എംബസി അവിടേക്ക് മാറ്റുകയും ചെയ്തു. ഇസ്രായേലിന്റെ ഏറ്റവുമടുത്ത സുഹൃത്ത് യു.എസ് ആണെന്നായിരുന്നു ഈ സമയത്തൊക്കെ നെതന്യാഹു പറഞ്ഞിരുന്നത്.
2025ൽ ട്രംപ് തിരികെ പ്രസിഡന്റ് കസേരയിലെത്തിയതിൽ പിന്നെ രണ്ട് നേതാക്കന്‍മാരും ഏറെക്കുറേ എല്ലാ വിഷയത്തിലും ഒരേ നിലപാടാണ് സ്വീകരിച്ചത്- ഇറാനിലടക്കം. പക്ഷേ ഈ ബന്ധത്തിന് ഇപ്പോൾ ഒരു ഉലച്ചിലുണ്ടെന്നാണ് പരക്കെയുള്ള സംസാരം. അത് തുടങ്ങിയിട്ട് കുറച്ച് ആഴ്ചകളായെന്നും.
മെയ് 20-ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തത്, ഇറാനുമായി സാധ്യതയുള്ള ഒരു കരാറിനെക്കുറിച്ച് ട്രംപും നെതന്യാഹുവും തമ്മിൽ നടന്ന ഫോൺ സംഭാഷണം അസാധാരണമായി കടുപ്പമേറിയതായിരുന്നുവെന്നാണ്. ടെഹ്‌റാനുമായി നയതന്ത്ര ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ട്രംപിന്റെ ശ്രമങ്ങളെച്ചൊല്ലി നെതന്യാഹു അത്യന്തം അസ്വസ്ഥനും പ്രകോപിതനുമായിരുന്നുവെന്നും, ഇത് അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നും ആക്സിയോസ് പറയുന്നു.
ഇറാനോട് ഇസ്രായേലിനും യുഎസിനുമുള്ള വ്യത്യസ്ത കാഴ്ചപ്പാട് മറനീക്കി പുറത്തുവരാൻ തുടങ്ങിയതാണ് ഒരു പ്രധാനകാരണം. നെതന്യാഹു ഇറാനെ പ്രധാനമായും സൈനിക സമ്മർദത്തിലൂടെയും ശക്തമായ നിയന്ത്രണങ്ങളിലൂടെയും ചെറുക്കേണ്ട ഒരു ഭീഷണിയായാണ് കാണുന്നത്. അതേസമയം, യുദ്ധഭൂമിയിൽ ലഭിക്കുന്ന നേട്ടങ്ങളെ വിപുലമായ ഒരു നയതന്ത്ര ധാരണയിലേക്കോ രാഷ്ട്രീയ ഒത്തുതീർപ്പിലേക്കോ മാറ്റാനുള്ള താൽപര്യമായി ട്രംപ് കാണുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നെതന്യാഹു ഇറാനെതിരെ കൂടുതൽ കടുത്ത സൈനിക സമീപനത്തിന് മുൻഗണന നൽകുമ്പോൾ ട്രംപ് സംഘർഷത്തെ ഒരു നയതന്ത്ര കരാറിലൂടെ അവസാനിപ്പിക്കാനുള്ള സാധ്യതകൾ അന്വേഷിക്കുന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു.
ഇതിനിടയിലാണ് ലെബനൻ എത്തിയത്. ഹിസ്ബുള്ളയോട് ഇസ്രായേൽ ഇടഞ്ഞുനിൽക്കുന്നത് യുഎസ്-ഇറാൻ സമാധാനചർച്ചകൾക്ക് വലിയ ഭീഷണിയാണ്. അതുകൊണ്ടുതന്നെ ലെബനന്റെ പേരിലാണ് വഴക്കെങ്കിലും അടിസ്ഥാനപരമായി അത് ഇറാനെ ചൊല്ലിയുള്ള തർക്കമാണ്.
ഇതാദ്യമായല്ല, ലെബനനിൽ ട്രംപ് നെതന്യാഹുവിനെ വിലക്കുന്നത്. ഏപ്രിലിൽ ആക്സിയോസിന് നൽകിയ അഭിമുഖത്തിൽ, താൻ നെതന്യാഹുവിനോട് ഇസ്രയേലിന്റെ സൈനിക നടപടികൾ പരിമിതപ്പെടുത്താനും വ്യാപകമായ യുദ്ധം ഒഴിവാക്കാനും ആവശ്യപ്പെട്ടിരുന്നുവെന്ന് പ്രതികരിച്ചിരുന്നു.
അന്ന്, ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ദുർബലമായ വെടിനിർത്തൽ കരാർ നിലനിർത്താനും, അതോടൊപ്പം ഇസ്രയേലും ലെബനനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കാനും വാഷിംഗ്ടൺ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഏപ്രിലിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ട്രംപ് ഭരണകൂടം ഇസ്രയേലിനും ലെബനനും ഇടയിൽ 10 ദിവസത്തെ വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും, പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര ഇടപെടലായി കണക്കാക്കപ്പെടുന്ന നേരിട്ടുള്ള ചർച്ചകളിലേക്ക് ഇരുപക്ഷത്തെയും നയിക്കുകയും ചെയ്തു.
ട്രംപിന്റെ കാഴ്ചപ്പാടിൽ, ലെബനൻ ഇനി ഒരു ഒറ്റപ്പെട്ട സംഘർഷ വിഷയമല്ല. മേഖലയെ മതിയായ രീതിയിൽ സ്ഥിരതയിലേക്ക് കൊണ്ടുവന്ന് ഇറാനുമായി കൂടുതൽ വ്യാപകമായ ഒരു ധാരണയിലേക്കോ ഒത്തുതീർപ്പിലേക്കോ എത്തുക എന്ന ലക്ഷ്യവുമായി അത് വളരെയധികം ബന്ധപ്പെട്ടിട്ടുണ്ട്. അതിനാൽ ലെബനനിലെ സംഘർഷം നിയന്ത്രിക്കുന്നത്, പശ്ചിമേഷ്യയിൽ സമാധാനവും ഇറാനുമായുള്ള നയതന്ത്ര പുരോഗതിയും ഉറപ്പാക്കാനുള്ള വലിയ തന്ത്രത്തിന്റെ ഭാഗമായാണ് ട്രംപ് ഭരണകൂടം കാണുന്നത്.
ചരിത്രപരമായി അമേരിക്കയും ഇസ്രയേലും തമ്മിലുള്ള അഭിപ്രായഭിന്നതകൾ പ്രധാനമായും ജൂത കുടിയേറ്റ കേന്ദ്രങ്ങൾ പലസ്തീൻ രാഷ്ട്ര രൂപീകരണം, അല്ലെങ്കിൽ സമാധാന ചർച്ചകൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു. എന്നാൽ ഇത്തവണത്തെ ഭിന്നത അതിൽ നിന്ന് വ്യത്യസ്തമാണ്.
ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം ഒരു പ്രത്യേക വിഷയത്തെക്കുറിച്ചല്ല, മറിച്ച് മുഴുവൻ തന്ത്രത്തെക്കുറിച്ചാണ്. ഇറാനെയും പശ്ചിമേഷ്യയെയും എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തിൽ ട്രംപും നെതന്യാഹുവും വ്യത്യസ്ത കാഴ്ചപ്പാടുകളാണ് മുന്നോട്ടുവയ്ക്കുന്നത്. നെതന്യാഹു സൈനിക സമ്മർദത്തിനും ശക്തിപ്രയോഗത്തിനും മുൻഗണന നൽകുമ്പോൾ, ട്രംപ് സംഘർഷങ്ങളെ നയതന്ത്ര നേട്ടങ്ങളാക്കി മാറ്റാനുള്ള സമീപനത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
അതായത്, മുമ്പ് എന്ത് ചെയ്യണം എന്നതിനെക്കുറിച്ചായിരുന്നു അഭിപ്രായവ്യത്യാസമെങ്കിൽ, ഇപ്പോൾ എങ്ങനെ ചെയ്യണം എന്ന ചോദ്യത്തിലാണ് അമേരിക്കയും ഇസ്രയേലും തമ്മിൽ ഭിന്നത രൂപപ്പെട്ടിരിക്കുന്നത്.
അടിയാണ്, പക്ഷേ പരിയില്ല !
ഇതൊക്കെയാണെങ്കിലും ഇരുകൂട്ടരും ഉടൻ അടിച്ചുപിരിയും എന്നതല്ല അർഥമെന്ന് രാഷ്ട്രീയനിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം, രഹസ്യാന്വേഷണ വിവരശേഖരണം, ഇസ്രായേലിന് യു.എസ് നൽകി വരുന്ന സുരക്ഷ എന്നിവയൊക്കെ അങ്ങനെ തന്നെ തുടർന്ന് പോരുന്നത് ഇതിനുദ്ദാഹരണമാണ്.
മാറിക്കൊണ്ടിരിക്കുന്നതായി തോന്നുന്നത്, ഇസ്രയേലിന്റെ എല്ലാ സൈനിക നടപടികൾക്കും ട്രംപ് യാന്ത്രികമായി പിന്തുണ നൽകുമെന്ന ധാരണയാണ്. അല്ലെങ്കിൽ ഇസ്രയേൽ എന്ത് സൈനിക നടപടി സ്വീകരിച്ചാലും ട്രംപ് കണ്ണടച്ച് പിന്തുണയ്ക്കുമെന്ന ഇതുവരെയുള്ള വിശ്വാസം ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം.
അമേരിക്കയ്ക്ക് രാഷ്ട്രീയ താല്പര്യമുള്ള പ്രദേശങ്ങളിൽ വെടിനിർത്തൽ, സമാധാനചർച്ചകൾ എന്നിവയിലേക്ക് നെതന്യാഹുവിനെ വഴിതിരിച്ചുവിടുകയാണ് അമേരിക്കയുടെ രീതി. അതിൽ നിന്ന് വ്യതിചലിച്ചാൽ വേണമെങ്കിൽ കടുത്ത നടപടികളിലേക്ക് അമേരിക്ക നീങ്ങിയേക്കാമെന്ന വ്യക്തമായ സൂചനയും ലെബനൻ വിഷയത്തിലെ ഫോൺകോളിലൂടെ അമേരിക്ക നൽകുന്നുണ്ട്.
English Summary: It would be fair to say that no U.S. president in history has been as openly pro-Israel as Donald Trump. During the Iran war, the United States stood firmly by Israel's side, almost like a shadow. Washington backed virtually every Israeli move and defended even the most controversial actions of the Israel Defense Forces (IDF) without much hesitation. However, a series of developments over the past two months has fueled speculation that cracks may be emerging in the relationship between the two allies.